ഓടിയെത്താൻ പാടുപെട്ട് ഓൺലൈൻ ഡെലിവറിക്കാർ
കൊടും ചൂടിൽ ഭക്ഷണ വിതരണ തൊഴിലാളികൾ പ്രതിസന്ധിയിൽ
കൊല്ലം: ചൂട് കടുത്തതോടെ, ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്നവരുടെ എണ്ണം കൂടി. ഭക്ഷണം എത്തിക്കുന്ന ഡെലിവറി തൊഴിലാലാളികൾക്ക് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നുണ്ടെങ്കിലും ഈ തീച്ചൂടിലൂടെ തലങ്ങും വിലങ്ങും വണ്ടിയോടിക്കേണ്ടി വരുന്നത് അസഹനീയമാണെന്നാണ് അവരുടെ പരിദേവനം.
സംസ്ഥാനത്ത് പലേടത്തും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു നിൽക്കുമ്പോഴും മണിക്കൂറുകളോളം ബൈക്കിൽ സഞ്ചരിച്ചാണ് ഇവർ സാധനങ്ങൾ എത്തിക്കുന്നത്. സൂര്യാഘാത, സൂര്യാതപ സാദ്ധ്യത കണക്കിലെടുത്ത് ഉച്ചയ്ക്ക് 11 മുതൽ 3 വരെ പുറംജോലികൾക്ക് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഓൺലൈൻ ഭക്ഷണവിതരണ, കൊറിയർ ഡെലിവറി പ്ലാറ്റ്ഫോമുകളിൽ ജോലി ചെ യ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. ചുട്ടുപൊള്ളുന്ന ടാർ റോഡുകളിലൂടെയും ഗതാഗതക്കുരുക്കിലൂടെയും നട്ടുച്ച നേരത്തും യാത്ര ചെയ്യേണ്ട അവസ്ഥ. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇവർക്കുണ്ടാക്കുന്നത്.
ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചാണ് മിക്കവരും ബൈക്കിൽ ഓർഡറുകളുമായി പോവുന്നത്. കഠിനമായ ക്ഷീണം, നിർജ്ജലീകരണം എന്നിവയാണ് പരിണിത ഫലം. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികളിൽ ഓർഡറുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഇത് തൊഴിലാളികളുടെ ജോലിഭാരം വലിയ തോതിൽ ഉയർത്തുന്നു .ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തു ക്കളും കൃത്യസമയത്ത് എത്തിച്ചില്ലെങ്കിൽ ലഭിക്കുന്ന പെനാൽറ്റിയും വരുമാന നഷ്ടവും ഭയന്നാണ് പലരും വെയിലിനെ അവഗണിച്ച് ജോലി തുടരുന്നത്.
മിക്ക കമ്പനികളും ഡെലിവറി തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിനിടെ കുടിവെള്ളം ലഭിക്കാനോ അല്പനേരം വിശ്രമിക്കാനോ സൗകര്യങ്ങൾ ഒരുക്കിയിട്ടില്. മാത്രമല്ല ട്രാഫിക് സിഗ്നലുകളിൽ മിനിറ്റുകളോളം കാത്തുനിൽക്കേണ്ടി വരുന്നത് ഇവരുടെ ദുരിതം വർദ്ധിപ്പിക്കുന്നു.
പൊള്ളിച്ച് ഇന്ധന വിലയും
ചുട്ടുപൊള്ളുന്ന കാലാവസ്ഥയ്ക്കിടെ ഇന്ധനവില വർദ്ധനവും ഇവർക്ക് വിനയാവുന്നു. വരുമാനം തുച്ഛമാണെങ്കിലും ജോലിയുടെ കാഠിന്യത്തിന് തെല്ലും കുറവില്ല. കടുത്ത മാനമസിക സമ്മർദ്ദമാണ് പലരും അനുഭവിക്കുന്നത്. ഭക്ഷണം എത്തിക്കാൻ അല്പം വൈകിയാൽ ജീവനക്കാരോട് ക്ഷമയോടെ പെരുമാറണമെന്നും സാദ്ധ്യമെങ്കിൽ ഒരു ഗ്ലാസ് കുടിവെള്ളം നൽകി അവരെ സഹായിക്കാൻ ഉപഭോക്താക്കൾ തയ്യാറാകണമെന്നുമുള്ള അഭ്യർഥനകൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമാണ്.