ചൂടേറി കടൽ ജലവും : ഇല്ലാതാകുമോ പവിഴ പുറ്റിന്റെ വർണലോകം

Monday 27 April 2026 1:12 AM IST

കൊച്ചി: കൊടുംചൂട് കടലിനെയും ബാധിച്ചത് ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകളുടെ വർണജാലം ഇല്ലാതാക്കിയേക്കും. എൽനിനോ പ്രതിഭാസം ശക്തമായിരുന്ന 2023-2024ന് സമാനമായ കോറൽ ബ്ലീച്ചിംഗിന് (വർണങ്ങൾ നഷ്ടപ്പെടൽ) ഇക്കുറി സാദ്ധ്യതയുണ്ടെന്ന് ശാസ്ത്രസംഘം കരുതുന്നു. ഇതു നിരീക്ഷിക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) നാലംഗ സംഘം അടുത്തമാസം 4ന് ലക്ഷദ്വീപിലെത്തും. ഡോ. മറിയം പോൾ ശ്രീറാം, ഡോ. ദിവ്യ വിശ്വംഭരൻ, ആൽവിൻ ആന്റോ, അജു കെ. രാജു എന്നിവരാണ് സംഘത്തിൽ.

സമുദ്രോപരിതല താപനില 32.2 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന 2024ൽ പവിഴപ്പുറ്റുകളിൽ 60 ശതമാനത്തോളം നശിച്ചിരുന്നു. കഴിഞ്ഞവർഷം ചൂട് കുറവായിരുന്നതിനാൽ എത്രശതമാനം പുനരുജ്ജീവിച്ചു എന്നും ശാസ്ത്രസംഘം കണ്ടെത്തും.

പ്രകാശം എത്തുന്ന 60 മീറ്റർ ആഴത്തിൽ വരെയാണ് പവിഴപ്പുറ്റ് മേഖല. 29 ഡിഗ്രി സെൽഷ്യസിൽ താഴെ ചൂടാണ് അനുയോജ്യം. ലക്ഷദ്വീപിൽ 180ലേറെ പവിഴപ്പുറ്റ് ഇനങ്ങളുണ്ട്. ആൻഡമാൻ ദ്വീപുകൾ, ഗൾഫ് ഒഫ് കച്ച്, ഗൾഫ് ഒഫ് മാന്നാർ എന്നിവടങ്ങളിലും പവിഴപ്പുറ്റുണ്ട്.

ആൽഗെകളുടെ വർണജാലം

പലനിറങ്ങളുള്ള പവിഴപ്പുറ്റുകളുടെ നിലനിൽപ്പിന് 'സൂസെൻതെലായ്' എന്ന ആൽഗെകൾ ആശ്യമാണ്. പവിഴപ്പുറ്റിനുള്ളിൽ ജീവിക്കുന്ന ഇവയാണ് വർണങ്ങൾ നൽകുന്നത്. ആൽഗെയ്‌ക്ക് സംരക്ഷണവും പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ ഘടകങ്ങളും പവിഴപ്പുറ്റുകൾ നൽകുന്നു. സമുദ്രജലത്തിന്റെ ചൂട് ക്രമാതീതമായി കൂടുമ്പോൾ ആൽഗെകൾ പുറ്റുകൾ ഉപേക്ഷിച്ചു പോകുന്നു. ഈ അവസ്ഥയാണ് ബ്ലീച്ചിംഗ് -- മൃതമാകുന്നത് മുമ്പുള്ള ഘട്ടം.

സുരക്ഷിത താവളം

  • പവിഴപ്പുറ്റുകൾക്ക് ഇടയിലേക്ക് വലിയ മത്സ്യങ്ങൾക്കും ശത്രു ജീവികൾക്കും കടന്നുവരാനാവില്ല. മുട്ടയിടാനും കുഞ്ഞുങ്ങളെ വളർത്താനും ചില അപൂർവയിനം മത്സ്യങ്ങൾ ഇവിടം താവളമാക്കുന്നു
  • ചിപ്പിവർഗത്തിൽപ്പെട്ട ജീവികൾ, ഞണ്ടുകൾ, ചെമ്മീൻ തുടങ്ങിയവ പവിഴപ്പുറ്റ് മേഖലയിലുണ്ടാകും
  • കൂറ്റൻ കടൽത്തിരകളെ കോട്ടപോലെ ചെറുക്കും. വിശാല കടൽത്തീരമുള്ള രാജ്യങ്ങൾക്ക് സംരക്ഷണ ഭിത്തിയാണ് പവിഴപ്പുറ്റ്
  • വിനോദസഞ്ചാരമേഖലയുടെ വളർച്ചയിൽ വലിയ പങ്ക്

മത്സ്യങ്ങളുടെയും സൂക്ഷ്മജീവികളുടെയും സുരക്ഷിത ആവാസകേന്ദ്രമായ പവിഴപ്പുറ്റുകൾ നശിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.

ഡോ. രതീഷ്‌കുമാർ രവീന്ദ്രൻ സീനിയർ സയന്റിസ്റ്റ് സി.എം.എഫ്.ആർ.ഐ