പാമ്പുകടിക്കെതിരെ ബോധവത്കരണം ശക്തമാക്കി വനംവകുപ്പ്

Monday 27 April 2026 12:33 AM IST

തിരുവനന്തപുരം: കൊടുംചൂടിൽ മാളംവിട്ടിറങ്ങുന്ന പാമ്പുകൾ മനുഷ്യജീവന് ഭീഷണിയായതോടെ ബോധവത്കരണ പ്രവർത്തനങ്ങളുമായി വനംവകുപ്പ്. മുൻകരുതലായി മാദ്ധ്യമങ്ങൾവഴി കുറിപ്പുകളും ചെറുവീഡിയോകളും പ്രചരിപ്പിക്കാൻ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ നിർദ്ദേശം നൽകി.

പാമ്പുകളെ പിടികൂടുന്നതിന് 3600 ഓളം സർപ്പ വോളന്റിയർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. 'സർപ്പ' മൊബൈൽ ആപ്ലിക്കേഷനും ഏകോപനത്തിനായുണ്ട്. വാർഡുതല ബോധവത്കരണവും നടത്തും. 'സർപ്പപാഠം' ശാസ്ത്രീയബോധവത്കരണ പരിപാടി വ്യാപിപ്പിക്കും. 72 സർപ്പ എഡ്യൂക്കേറ്റർമാർ 2025-26 അദ്ധ്യയനവർഷം 800ലധികം വിദ്യാലയങ്ങളിൽ ബോധവത്കരണം നടത്തി. ഇതും വിപുലമാക്കും. 'സർപ്പസുരക്ഷ' വിദ്യാലയങ്ങളിൽ ഉടൻ തുടങ്ങും.

പാമ്പുകടി മരണങ്ങൾ കൂടുന്നു പാമ്പുകടി മരണങ്ങൾ കുറഞ്ഞെന്നാണ് വനംവകുപ്പിന്റെ കണക്കെങ്കിലും കൂടുന്നതായാണ് സമീപകാല സംഭവങ്ങൾ ബോദ്ധ്യപ്പെടുത്തുന്നത്. 2018-2019 കാലയളവിൽ 123 പേരാണ് ജനവാസമേഖലയിൽ പാമ്പുകടിയേറ്റ് മരിച്ചത്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കാനും 2030 ഓടെ പൂർണമായും ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് 2020 ആഗസ്റ്റിൽ 'സർപ്പ' പദ്ധതി ആരംഭിച്ചത്. 5 വർഷംകൊണ്ട് മരണസംഖ്യ ആറിലൊന്നായി ചുരുങ്ങിയെന്നാണ് കണക്ക്. 2025-26 ൽ 18 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഏതാനും ദിവസങ്ങളായുണ്ടാകുന്ന മരണങ്ങൾ ആശങ്ക വർദ്ധിപ്പിക്കുന്നു.

...................... 'പാമ്പുകടിമൂലമുള്ള മരണങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കേണ്ടതുണ്ട്. ഇതിനായി വനം വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും സഹായസഹകരണം തേടുന്നു'.- -ഡോ. പ്രമോദ് ജി. കൃഷ്ണൻ

ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ