ചരിത്രമെഴുതി കോഴിക്കോട്ടെ ആദ്യ അതിരാത്രത്തിന് പൂർണാഹുതി

Monday 27 April 2026 12:42 AM IST

കോഴിക്കോട്: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കക്കോടി ഒറ്റത്തെങ്ങ് വേദമഹാമന്ദിരത്തിൽ 17 മുതൽ നടന്നുവന്ന അതിരാത്രത്തിന് പൂർണാഹുതിയോടെ സമ്മാപനമായി. അവഭൃഥച്ചടങ്ങിൽ വിശേഷമന്ത്രങ്ങൾ ജപിച്ച് വരുണദേവനുള്ള ഇഷ്ടി നടത്തി യജമാനൻ പത്ത് ദിവസം ഉപയോഗിച്ച ഉത്തരീയം ഉപേക്ഷിച്ച് പുതുവസ്ത്രം അണിഞ്ഞതോടെ യാഗസമർപ്പണക്രിയകൾ ആരംഭിച്ചു. ആദ്യം കാമ്യേഷ്ടി യാഗവും പിന്നീട് പ്രധാനയാഗവും നടത്തി. പ്രധാനയാഗത്തിന്റെ അവസാനത്തിൽ ആചാര്യശ്രീ രാജേഷും അതിരാത്രത്തിന്റെ ഹോതാവായ രാഘവേന്ദ്രഭട്ടും ചേർന്ന് യാഗത്തിൽ പൂർണാഹുതി സമർപ്പിച്ചു.

കർണാടക ഷിമോഗയിലെ മത്തൂർ ഗ്രാമത്തിൽ നിന്നുള്ള ജയതീർത്ഥ ആചാർ ആയിരുന്നു അതിരാത്രത്തിന്റെ യജമാനൻ. ഗായത്രി യജമാന പത്നിയും. അതിരാത്രം മനുഷ്യരിലും പ്രകൃതിയിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആസ്ട്രോഫിസിക്സിലെ (ബംഗളൂരു) ഫോട്ടോണിക്സ് ഡിപ്പാർട്ട്മെന്റിന്റെ ഡീനായി വിരമിച്ച പ്രൊഫ. അജയ് സക്സേന,കോഴിക്കോട് ഐ.ഐ.എമ്മിലെ അസി. പ്രൊഫ. ഡോ. ജുഡു ഇളവരസ്,കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫ. ഡോ. സുശ്രുത ശിവണ്ണ തുടങ്ങിയവരും എത്തിയിരുന്നു. അതിരാത്രത്തിലെ പ്രവർഗ്യ ജ്വാലയുടെ സ്‌പെക്ട്രോസ്‌കോപ്പിക് പഠനങ്ങളും സ്‌തോത്രവിനിയോഗവുമായി ബന്ധപ്പെട്ട ന്യൂറോ ഫിസിയോളജിക്കൽ പഠനങ്ങളും അന്തരീക്ഷവായുവിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പഠനങ്ങളും നടന്നു. അതിരാത്രവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ പുറത്തിറക്കും.

എം.ജി. ശ്രീകുമാറിന് സംഗീതഭാരതി

പുരസ്‌കാരം സമർപ്പിച്ചു

അതിരാത്രത്തോടനുബന്ധിച്ച് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംഗീതഭാരതി പുരസ്‌കാരം ആചാര്യശ്രീ രാജേഷ് ഗായകനും സംഗീത സംവിധായകനുമായ എം.ജി. ശ്രീകുമാറിന് സമർപ്പിച്ചു. നാലര പതിറ്റാണ്ട് നീണ്ടുനിന്ന സംഗീതസപര്യയെ പരിഗണിച്ചാണിത്. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റി പി.ടി. വിപിൻ ആര്യ അദ്ധ്യക്ഷത വഹിച്ചു. 11,111 രൂപയും ഫലകവും അടങ്ങിയതാണ് സംഗീതഭാരതി പുരസ്‌കാരം.