ചെറിയ തോട്ടങ്ങളിൽനിന്ന് പ്രതിവർഷം ലഭിച്ചിരുന്നത് 2 ലക്ഷം രൂപ,​ ഇന്ന് ലഭിക്കുന്നത് എത്രയെന്നറിയാമോ

Monday 27 April 2026 2:13 AM IST

കാലടി: കഠിനമായ വേനലും വേനൽമഴയുടെ കുറവും മൂലം കാലടിയിലെ ജാതിക്കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്നു. ജാതികൃഷിക്ക് ധാരാളം വെള്ളം ആവശ്യമാണെന്നിരിക്കെ, കിണറുകൾ വറ്റിയതും ജലസേചനം തടസപ്പെട്ടതും കായ്ഫലങ്ങൾ വ്യാപകമായി കൊഴിയാൻ കാരണമായി. ചൂടുമൂലം ജാതിമരങ്ങളുടെ മുകൾഭാഗം നേർത്ത് ഒടിഞ്ഞുവീഴുന്നതായും കർഷകർ പറഞ്ഞു. വേനൽമഴ ലഭിക്കാത്തതാണ് ഉത്പാദനം ഇടിയാൻ പ്രധാന കാരണമെന്നാണ് കർഷകർ പറയുന്നത്.

മുമ്പ് 5000 ജാതിക്ക ലഭിച്ചിരുന്ന മരത്തിൽനിന്ന് ഇത്തവണ 1000 എണ്ണം മാത്രമാണ് ലഭിക്കുന്നത്. ചെറിയ തോട്ടങ്ങളിൽനിന്ന് വർഷം 2 ലക്ഷം രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 25,​000 മുതൽ 40,​000 രൂപ വരെ മാത്രമാണ് വരുമാനം. കാലടിയിലെ ജാതി കർഷകനായ ആഗസ്തിക്ക് 35 വർഷം പഴക്കമുള്ള 28 കായ്ഫലമുള്ള ജാതിമരങ്ങളാണുള്ളത്. ഇത്തവണ ഉത്പാദനം വളരെ കുറവാണെന്ന് ആഗസ്തി പറയുന്നു.

നിലവിലെ വിപണി വില കിലോവിന്

ജാതിക്ക തൊണ്ട് ഉൾപ്പെടെ 260 രൂപ

ജാതി പരിപ്പിന് 580-650 രൂപ

ചുവന്ന ജാതിപത്രി 1400-1700 രൂപ

ജാതി ഫ്ളവറിന് 1500-2200 രൂപ

വേനൽ ഇതുപോലെ തുടർന്നാൽ മേഖലയിലെ ജാതി മരങ്ങൾ പകുതിയെങ്കിലും ഉണങ്ങും.

വിളവ് തരുന്ന മരങ്ങൾ പൂർണമായും നശിക്കും. പ്രതിസന്ധിയിൽ നിന്ന് കരകയറുവാൻ സർക്കാർ സഹായം വേണം

ആഗസ്തി ആൻമുറ,​

ജാതി കർഷകൻ,​

കാലടി

പരിപ്പിനും ജാതിപത്രിക്കും ന്യായമായ വിലകൊടുക്കുവാൻ കഴിയും. ഉദ്പാദനക്കുറവ് മൂലം വിപണിയിൽ വിളവ് കിട്ടാനില്ല. തോട്ടങ്ങളിൽ നിന്ന് കാലി ജാതിക്കായയാണ് കൂടുതൽ ലഭിക്കുന്നത് . വേനൽ ചൂട് മൂലം പാകമാകാതെ വിള കൊഴിഞ്ഞു പോകുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നു.

വർഗീസ് പൂണേലി,​

മൊത്ത വ്യാപാരി,​

നീലീശ്വരം

ജാതി കർഷകർക്ക് ന്യായമായ വില ലഭിക്കുന്നതിനു ഇപ്പോൾ സാഹചര്യമുണ്ടെങ്കിലും യുദ്ധം മൂലം കയറ്റുമതി യഥാസമയം നടക്കുന്നില്ല . ടൗൺ കണക്കിന് സ്റ്റോക്ക് ഉൾക്കൊള്ളുവാൻ കഴിയാത്ത സ്ഥിതി ഇന്ന് മാർക്കറ്റിലുണ്ട്.

ജിനോ ദേവസി,​

മൊത്ത വ്യാപാരി,

മഞ്ഞപ്ര