തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

Monday 27 April 2026 12:00 PM IST

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി ആന്റണി രാജു സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഇതേ ആവശ്യം ഉന്നയിച്ച് ആന്റണിരാജു ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു.

നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതി വിധിച്ച മൂന്ന് വർഷം തടവുശിക്ഷ സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറായിരുന്നില്ല. തുടർന്നാണ് ആന്റണി രാജു പരമോന്നത കോടതിയിൽ ഹർജി നൽകിയത്. ലഹരിക്കേസിൽ ഓസ്‌ട്രേലിയൻ സ്വദേശിയെ രക്ഷിക്കാൻ, കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ അഭിഭാഷകനായിരുന്ന കാലത്ത് ആന്റണി രാജു കൃത്രിമം കാണിച്ചെന്നാണ് കേസ്. ശിക്ഷാവിധിയെത്തുടർന്ന് ആന്റണി രാജുവിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല.