കത്തുന്ന ചൂടിൽ പാൽ ഉൽപ്പാദനം പാതിയായി
ചിറ്റൂർ: കൊടുംചൂടിൽ പാലക്കാട് ജില്ലയിൽ പാൽ ഉൽപ്പാദനം പാതിയായി കുറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന ചിറ്റൂർ ബ്ലോക്കിൽ ഒരു ലക്ഷം ലിറ്റർ പാലിന്റെ കുറവ് ഉണ്ടായിട്ടുള്ളതായാണ് അനൗദ്യോഗിക കണക്ക്. ചെറുതും വലുതുമായ ഡയറിഫാമുകളിൽ ഉൽപ്പാദനം 40 മുതൽ 50% വരെ കുറഞ്ഞിട്ടുണ്ട്. ചെറുകിട ക്ഷീരകർഷകർ പിടിച്ചു നിൽക്കാൻ ആവാതെ നട്ടം തിരിയുന്നു. പച്ചപ്പുല്ല് കിട്ടിയാൽ മാത്രമേ കറവ പശുക്കളുടെ പാൽ കുറയാതെ പിടിച്ചു നിറുത്താൻ സാധിക്കുകയുള്ളു. കഠിനമായ ചൂടിൽ പച്ചപ്പുല്ല് എവിടെയും കിട്ടാനില്ല. അതിർത്തിയിലെ ക്ഷീരസംഘങ്ങളിൽ മാത്രം 5000 ലിറ്റർ പാലിന്റെ കുറവുണ്ടായിട്ടുള്ളതായാണ് കണക്കാക്കുന്നത്. പാൽ ഉൽപ്പാദനം കുറയാതിരിക്കാൻ കർഷകർ തീറ്റ പുൽകൃഷി വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും ഇവ ചൂടിനു വേണ്ടത്ര പരിഹാരം ആകുന്നില്ല. ആവശ്യത്തിന് വെള്ളം ലഭ്യമാകുന്ന കർഷകർ മാത്രമാണ് വിവിധ ഇനം തീറ്റപ്പുല്ല് വച്ച് പിടിപ്പിച്ചിട്ടുള്ളത്. ഹൈബ്രിഡ് മുതൽ പഴയ കാല മലപ്പുല്ലു വരെ ഇവരുടെ കൃഷിയിടങ്ങളിലും തഴച്ചു നിൽക്കുന്നുണ്ട്. തീറ്റ പുല്ലിലും ഹൈബ്രിഡ് പുല്ല് വന്നു കഴിഞ്ഞു. വച്ച് പിടിപ്പിച്ച് ഒരു മാസം കഴിഞ്ഞാൽ പുല്ല് അറുത്തെടുക്കാൻ കഴിയും. ഇതു പുല്ല് വച്ച് പിടിപ്പിക്കാൻ വെള്ളവും സൗകര്യങ്ങളും ഉള്ളവർക്കു മാത്രമെ സാദ്ധ്യമാകു. പാൽ ഉൽപ്പാദനം കൂട്ടാൻ ബീർ വേസ്റ്റ്, ബെല്ലറ്റ് തുടങ്ങി കപ്പ വേസ്റ്റ് വരെയാണ് കറവപശുക്കൾക്ക് പലരും നൽകുന്നത്. ഇവ പാലിന്റെ ഗുണമേന്മ കുറയാനും കറവപശുക്കൾക്ക് രോഗം പിടിപെടാനും കാരണമാകും. ഇനി നിലവിലെ ചൂട് കുറഞ്ഞാലും പാൽ ഉൽപ്പാദനം പെട്ടെന്നു കുടുകയുമില്ലെന്നു കർഷകർ പറയുന്നു. പാലിന്റെ വില വർദ്ധിപ്പിക്കാതെ ക്ഷീരകർഷകർക്ക് പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. വില വർദ്ധനവും വേനൽകാല ഇൻസെന്റീവ് ഉൾപ്പെടെ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.