ഡൽഹിയെ എറിഞ്ഞുടച്ച് ആർസിബി; കുറഞ്ഞ സ്കോറിൽ ചുരുട്ടിക്കെട്ടി ഒൻപത് വിക്കറ്റിന്റെ ജയം
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ നാണം കെടുത്തി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. മത്സരത്തിൽ ഡൽഹി ഉയർത്തിയ 76 റൺസ് എന്ന നിസാര ലക്ഷ്യം വെറും 6.3 ഓവറിൽ ആർസിബി മറികടന്നു. ഒൻപത് വിക്കറ്റിന്റെ ആധികാരിക ജയമാണ് ബംഗളൂരു സ്വന്തമാക്കിയത്.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് തുടക്കം മുതൽ തന്നെ തകർച്ചയായിരുന്നു. ആർസിബി ബൗളർമാർ എറിഞ്ഞൊതുക്കിയപ്പോൾ 16.3 ഓവറിൽ 75 റൺസിന് ഡൽഹി കൂടാരം കയറി. പവർപ്ലേയിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 13 റൺസ് മാത്രം നേടിയ ഡൽഹി, ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പവർപ്ലേ സ്‌കോറെന്ന നാണക്കേടും സ്വന്തം പേരിൽ കുറിച്ചു.
മത്സരത്തിലെ രണ്ടാം പന്തിൽ തന്നെ സാഹിൽ പരഖിനെ പുറത്താക്കിയാണ് ഭുവനേശ്വർ കുമാർ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അതിനുശേഷം ജോഷ് ഹേസൽവുഡ് തന്റെ ആദ്യ ഓവറിൽ തന്നെ കെ.എൽ രാഹുലിനെയും സമീർ റിസ്‌വിയെയും കൂടാരം കയറ്റി.
മൂന്നാം ഓവറിൽ ട്രിസ്റ്റൺ സ്റ്റബ്സും ക്യാപ്ടൻ അക്സർ പട്ടേലും ഭുവനേശ്വറിന് മുന്നിൽ വീണതോടെ ഡൽഹി 75 എന്ന നിലയിൽ തകർന്നു. നിതീഷ് റാണ കൂടി പുറത്തായതോടെ പവർപ്ലേ പൂർത്തിയാകും മുൻപേ ആറുവിക്കറ്റുകൾ നഷ്ടമായി. 30 റൺസെടുത്ത അഭിഷേക് പോറലും 19 റൺസെടുത്ത ഡേവിഡ് മില്ലറും നടത്തിയ പോരാട്ടമാണ് സ്‌കോർ 75ൽ എങ്കിലും എത്തിച്ചത്. ഹേസൽവുഡ് നാലും ഭുവനേശ്വർ കുമാർ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
ലക്ഷ്യം ചെറുതായതുകൊണ്ട് തന്നെ തുടക്കം മുതൽ ആക്രമിച്ചു കളിക്കാനാണ് ആർസിബി തീരുമാനിച്ചത്. ജേക്കബ് ബെത്തൽ 20 റൺസെടുത്തു പുറത്തായെങ്കിലും വൺഡൗണായി എത്തിയ ദേവ്ദത്ത് പടിക്കൽ തകർത്തടിച്ചതോടെ കളി വേഗത്തിൽ അവസാനിച്ചു. 13 പന്തിൽ നിന്ന് രണ്ട് വീതം സിക്സറും ഫോറുമടക്കം 34 റൺസാണ് പടിക്കൽ അടിച്ചെടുത്തത്.
15 പന്തിൽ 23 റൺസുമായി പുറത്താകാതെ നിന്ന കൊഹ്ലി ഏഴാം ഓവറിലെ മൂന്നാം പന്തിൽ സിക്സറടിച്ചുകൊണ്ട് ടീമിന് വിജയം സമ്മാനിച്ചു. പവർപ്ലേ പിന്നിടുമ്പോൾ തന്നെ 65 റൺസെടുത്ത ആർസിബിക്ക് പിന്നെ ജയത്തിലേക്ക് ഏതാനും പന്തുകൾ മാത്രമേ വേണ്ടി വന്നുള്ളൂ. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ആർസിബി പോയിന്റ് ടേബിളിലും തങ്ങളുടെ കരുത്തറിയിച്ചു.