ലീവിംഗ് ടുഗതർ പീഡന കേസിൽ സുപ്രീംകോടതി വിവാഹത്തിന് മുമ്പ് എന്തിന് ഒന്നിച്ചുകഴിയുന്നു
ന്യൂഡൽഹി: ഏതുനിമിഷവും ഉപേക്ഷിക്കപ്പെടാമെന്നതാണ് ലീവിംഗ് ബന്ധങ്ങളിലെ അപകടമെന്നും ഈ ബന്ധത്തിൽപ്പെട്ട് കബളിപ്പിക്കലിനു ഇരയായാൽ തങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്നും സുപ്രീംകോടതി. വിവാഹത്തിനു മുൻപ് എന്തിനു ലീവിംഗ് പങ്കാളിയോടൊപ്പം ജീവിക്കാൻ പോയെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ലീവിംഗ് പങ്കാളി വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന മദ്ധ്യപ്രദേശ് സ്വദേശിയുടെ ഹർജിയാണ് കോടതി പരിഗണിച്ചത്.
15 വർഷക്കാലം ഒരുമിച്ചു താമസിച്ചു. ബന്ധത്തിൽ 7 വയസുള്ള കുട്ടിയുമുണ്ട്. വിവാഹം കഴിച്ചിട്ടില്ല. ഇപ്പോൾ പറയുന്നു ലൈംഗികാതിക്രമമെന്ന്. പരസ്‌പര സമ്മതത്തോടെയുള്ള ബന്ധത്തിൽ ഈ ആരോപണം എങ്ങനെ നിലനിൽക്കും. വർഷങ്ങൾക്കു ശേഷം പരാതി കൊടുക്കുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നും അടിച്ചുപിരിയുമ്പോൾ പുരുഷനെതിരെ പരാതിയുമായി വന്ന സ്ത്രീയോട് സഹതാപം കാണിക്കാൻ മാത്രമേ കഴിയൂവെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
18-ാം വയസിൽ വിധവയായി കഴിഞ്ഞിരുന്നപ്പോൾ, ബന്ധുവിന്റെ സുഹൃത്തായ സർക്കാർ ജീവനക്കാരൻ വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി അടുത്തുകൂടിയെന്നും തന്റെ സാഹചര്യം മുതലാക്കി വശീകരിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം കടന്നുകളഞ്ഞെന്നുമാണ് മദ്ധ്യപ്രദേശ് സ്വദേശിയുടെ പരാതി. പങ്കാളിക്കെതിരെ നൽകിയ ലൈംഗികാതിക്രമക്കേസ് മദ്ധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിവാഹബന്ധമില്ലാത്തതിനാലാണ് പങ്കാളി പിന്മാറിയതെന്നും അങ്ങനെ ഉപേക്ഷിച്ചുപോകുന്നത് ക്രിമിനൽ കുറ്റമായി എങ്ങനെ കാണാനാകുമെന്നും ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കേസിൽ മദ്ധ്യസ്ഥതയ്ക്ക് ശ്രമിക്കാനും അതുവഴി കുട്ടിക്കെങ്കിലും ധനസഹായം കിട്ടുമോയെന്ന് നോക്കൂവെന്നും നിർദ്ദേശിച്ചു. വിവാഹം നടന്നിരുന്നെങ്കിൽ നിയമപരമായി ചോദ്യംചെയ്യാനുള്ള അവകാശം സ്ത്രീക്ക് ലഭിക്കുമായിരുന്നു. ബഹുഭാര്യാത്വത്തിന് കേസ് കൊടുക്കാനും ജീവനാംശത്തിനായി കോടതിയെ സമീപിക്കാനും കഴിയുമായിരുന്നെന്നും കൂട്ടിച്ചേർത്തു. ഹർജി മേയ് 25ന് വീണ്ടും പരിഗണിക്കും.
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം
കുറ്റാരോപിതർക്ക് വിസ്താരത്തിന് അവസരം നൽകണം
കൊച്ചി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്ന പോഷ് ആക്ട് പ്രകാരമുള്ള പരാതികളിൽ നടപടി സ്വീകരിക്കുന്നതിനുമുമ്പ് പരാതിയുടെ പകർപ്പ് ആരോപണവിധേയർക്ക് നൽകണമെന്നും ക്രോസ് വിസ്താരത്തിനുള്ള അവസരം നൽകണമെന്നും ഹൈക്കോടതി. അതല്ലെങ്കിൽ സ്വഭാവികനീതി നിഷേധിക്കപ്പെടുമെന്ന് ജസ്റ്റിസ് എം.ബി. സ്നേഹലത വ്യക്തമാക്കി. കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ജീവനക്കാർക്കെതിരെ ആഭ്യന്തര പരാതിസമിതിയുടെ (ഐ.സി.സി) റിപ്പോർട്ടും തുടർന്നുള്ള അച്ചടക്കനടപടിയും റദ്ദാക്കിയ ഉത്തരവിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. പരാതിയുടെ പകർപ്പടക്കം നൽകി രണ്ടു മാസത്തിനകം വീണ്ടും അന്വേഷണം നടത്താനും നിർദ്ദേശിച്ചു. പരാതിയുടെ പകർപ്പോ ഐ.സി.സിയുടെ റിപ്പോർട്ടോ നൽകാതെയാണ് തങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഹർജിക്കാരിൽ ഒരാളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. വിവരാവകാശ അപേക്ഷ നൽകിയ ശേഷമാണ് പരാതിയുടെ പകർപ്പ് ലഭ്യമായത്. ഐ.സി.സിയുടെ റിപ്പോർട്ട് വന്നശേഷമായിരുന്നു ഇത്. അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തിയപ്പോഴും പകർപ്പ് നൽകിയിരുന്നില്ല. പരാതിക്കാരിയെ ക്രോസ്വിസ്താരം ചെയ്യാനുള്ള അവസരം ലഭിച്ചില്ലെന്നുംഹർജിക്കാർ വാദിച്ചു. ആരോപണം എന്താണെന്ന് ഹർജിക്കാർക്ക് അറിയാവുന്നതാണെന്നും മതിയായ അവസരം നൽകിയിരുന്നുവെന്നുമാണ് മെഡിക്കൽ കോളേജ് അധികൃതരടക്കം വാദിച്ചത്. എന്നാൽ, സ്വഭാവികനീതി ഉറപ്പാക്കിവേണം അന്വേഷണം നടത്താനെന്ന് കോടതി വ്യക്തമാക്കി. കുറ്റാരോപിതന് മറുപടി ഫയൽചെയ്യാനുള്ള അവസരവും ഉറപ്പാക്കേണ്ടതുണ്ട്. ഹർജിക്കാരുടെ കാര്യത്തിൽ അതുണ്ടായില്ലെന്ന് വിലയിരുത്തിയാണ് കോടതി ഐ.സി.സിയുടെ റിപ്പോർട്ടും തുടർനടപടിയും റദ്ദാക്കിയത്.