ശൈശവ വിവാഹം: മുങ്ങിയ നവവരന് ലുക്കൗട്ട് നോട്ടീസ്
കാസർകോട്: വിവാദമായ ശൈശവ വിവാഹക്കേസിൽ ചന്തേര പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസെടുത്തതോടെ വിദേശത്തേക്ക് മുങ്ങിയ വരനെ പിടികൂടാൻ ചന്തേര പൊലീസ് വിമാനത്താവളത്തിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിവാഹച്ചടങ്ങ് നടന്ന പള്ളിയിൽ നിന്നും ചൈൽഡ് ലൈൻ ശേഖരിച്ച സി.സി.ടി.വി ഹാർഡ് ഡിസ്ക‌് പൊലീസിന് കൈമാറുന്നതോടെ തുടർ നടപടികളാരംഭിക്കും.
ശൈശവ വിവാഹ നിരോധന ഓഫീസർ ഹോസ്‌ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അന്വേഷണ റിപ്പോർട്ട് പ്രകാരം കോടതി നിർദ്ദേശപ്രകാരമാണ് നാലു പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തത്. വലിയപറമ്പ പഞ്ചായത്തിൽ താമസിക്കുന്ന പതിനാറുകാരിയെ വിവാഹം ചെയ്ത എടച്ചാക്കൈ പ്രവാസി ഷാബിർ ഷെയ്ഖാണ് (28) കേസിൽ ഒന്നാം പ്രതി. കൊറിയയിൽ ജോലി ചെയ്യുന്ന യുവാവ് സംഭവം വിവാദമായതോടെ നാട്ടിൽ നിന്നും മുങ്ങി. പെൺകുട്ടിയുടെ പിതാവാണ് കേസിൽ രണ്ടാം പ്രതി. വിവാഹത്തിന് ഒത്താശ നൽകിയ പടന്ന പഞ്ചായത്തംഗം പി.കെ. താജുദ്ദീൻ മൂന്നാം പ്രതിയാണ്. ഇദ്ദേഹം വിവാഹച്ചടങ്ങ് നടന്ന എടച്ചാക്കൈ അഴീക്കൽ ജുമാഅത്ത് പള്ളി സെക്രട്ടറിയാണ്. വിവാഹത്തിന് കാർമ്മികത്വം വഹിച്ച ഉസ്‌താദ് റഹ്‌മത്തുള്ള മദനി നാലാം പ്രതിയാണ്. ഉസ്താദ് താൻ നിരപരാധിയാണെന്നും തന്നെ കൊണ്ട് നിർബന്ധിച്ചു ചെയ്യിപ്പിച്ചതാണെന്നും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഉസ്താദിന്റെ മൊഴി വീഡിയോയിൽ പകർത്തിയിരുന്നു.
പെൺകുട്ടിക്ക് സർക്കാർ സംരക്ഷണം വേണം
ശൈശവ വിവാഹത്തിന് ഇരയായ പെൺകുട്ടി കുറ്റക്കാരുടെ സംരക്ഷണയിൽ താമസിക്കുന്നത് ഒഴിവാക്കി സർക്കാരിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ബാലാവകാശ കമ്മിഷനിൽ പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിംഗാണ് പരാതി നൽകിയത്. ചന്തേര പൊലീസ് എടുത്ത കേസിൽ പ്രതിയായവരുടെ അനുയായികളോടൊപ്പം പെൺകുട്ടി താമസിക്കുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം. കേസിൽ പോക്സോ ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങൾ ആവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്‌സിംഗ് നൽകിയ പരാതിയിൽ അടിയന്തര തുടർ നടപടിക്ക് ഡി.ജി.പി, കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.