കടൽക്കൊല കേസ് ; 3 കോടി തിരികെ ആവശ്യപ്പെട്ട് ഇറ്റാലിയൻ കപ്പൽ കമ്പനി
Tuesday 28 April 2026 1:17 AM IST
ന്യൂഡൽഹി: കടൽക്കൊല കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ കെട്ടിവച്ചിരുന്ന 3 കോടി രൂപ തിരികെ ആവശ്യപ്പെട്ട് ഇറ്റാലിയൻ കപ്പൽ കമ്പനി സുപ്രീംകോടതിയെ സമീപിച്ചു. എൻറിക്ക ലെക്‌സി കപ്പലിന്റെ ഉടമകളായ ഇറ്റലി നേപ്പിൾസിലെ ഡോൾഫിൻ ടാങ്കേഴ്സാണ് ഹർജിക്കാർ.
കൊല്ലപ്പെട്ട മത്സ്യതൊഴിലാളി ജെലസ്റ്റിന്റെ ഭാര്യ ഡോറമ്മയ്‌ക്ക് നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. കപ്പലിലെ ആറു ജീവനക്കാരുടെയും കോടതിയിലെ ഹാജരാകൽ ഉറപ്പാക്കാനാണ് 2012 മേയിൽ 3 കോടിയുടെ ബോണ്ട് കെട്ടിവയ്‌ക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നത്. 2012 ഫെബ്രുവരിയിൽ ഇറ്റാലിയൻ നാവികരായ സാൽവത്തോറെ ജെറോൺ, മാസിമിലാനോ ലത്തോറെ എന്നിവർ സെന്റ് ആന്റണീസ് ബോട്ടിനു നേർക്ക് വെടിവച്ചതിൽ രണ്ട് മത്സ്യതൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.