​പൊള്ളുന്ന ചൂടിൽ കരിക്കിന് കയ്പൻ വില!

Tuesday 28 April 2026 12:28 AM IST

50 രൂപയിൽ നിന്ന് 60- 70 ലേക്ക്

​കൊല്ലം: വേനൽച്ചൂട് ഇരച്ചു കയറുന്നതിനിടെ, കരിക്കിന്റെ വിലയും കുതിക്കുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള കരിക്കിന്റെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില വർദ്ധനയുടെ പ്രധാന കാരണം.

ജില്ലയുടെ പല ഭാഗങ്ങളിലും ഒരു കരിക്കിന്റെ വില 60 രൂപ കടന്നു. കൃത്രിമത്വം ഇല്ലാത്തതിനാൽ ചൂടുകാലത്ത് ഏറ്റവും കൂടുതൽ ആശ്രയിക്കപ്പെടുന്ന പാനീയങ്ങളിലൊന്നാണ് കരിക്ക്. പക്ഷേ കരിക്ക് കുടിച്ചാൽ പോക്കറ്റ് കീറുന്ന അവസ്ഥയായി. ​ഏപ്രിൽ മാസം ആരംഭിച്ചതോടെയാണ് വിലയിൽ വർദ്ധനവ് പ്രകടമായത്. നേരത്തെ 50 രൂപയായിരുന്നു കരിക്കിന്. പോഷക ഗുണമേറിയ ചുവന്ന കരിക്കിനാകട്ടെ 70 രൂപ വരെയെത്തി. കേരളത്തിൽ കരിക്കിന്റെ ഉത്പാദനം കുറഞ്ഞതും പ്രതിസന്ധിയായി.

മൊത്ത വിപണിയിൽ വില വർദ്ധിച്ചതാണ് നിരക്ക് കൂട്ടാൻ തങ്ങളെ നിർബന്ധിതരാക്കിയതെന്ന് ചെറുകിട വ്യാപാരികൾ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ ചൂട് കൂടിയാൽ കരിക്ക് ലഭ്യത കുറയാനും വില വീണ്ടും ഉയരാനും സാദ്ധ്യതയുണ്ടെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.

പണ്ട് ലോഡ് കണക്കിന് കരിക്ക് തമിഴ്നാട്ടിൽ നിന്ന് എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ പകുതി പോലും കിട്ടാനില്ല. അവിടെയും കടുത്ത വേനലായതിനാൽ ഉത്പാദനം കുറവാണ്. വണ്ടി വാടകയും മൊത്തവ്യാപാര നിരക്കും വർദ്ധിച്ചതോടെ ഞങ്ങൾക്ക് വില കൂട്ടാതെ വേറെ വഴിയില്ല. പക്ഷേ 60 രൂപയെന്നു കേൾക്കുമ്പോൾ ചിലരെങ്കിലും കുടിക്കാതെ മടങ്ങിപ്പോകാറുണ്ട്

കൊല്ലം നഗരത്തിലെ ഒരു വ്യാപാരി