വൈറൽ പെൺകുട്ടിയുടെ വിവാഹം: മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോർട്ട് തേടി

Tuesday 28 April 2026 2:36 AM IST

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം നടത്തിയതിൽ പ്രമുഖ സി.പി.എം നേതാക്കൾക്ക് താത്കാലിക ആശ്വാസം. സ്വകാര്യ ഹർജിയിലെ നടപടികൾ പോക്സോ കോടതി താത്കാലികമായി മരവിപ്പിച്ചു. മദ്ധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടറോട് മേയ് 20ന് റിപ്പോർട്ട്‌ നൽകാൻ ജഡ്ജി എം.പി. ഷിബു നിർദ്ദേശിച്ചു. നെയ്യാറ്റിൻകര സ്വദേശിയും അഭിഭാഷകനുമായ നാഗരാജാണ് ഹർജി നൽകിയത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ശൈശവ വിവാഹത്തിന് പ്രേരിപ്പിച്ച് വിവാഹം ചെയ്യിച്ച പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് വിചാരണ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻ കുട്ടി, ആക്റ്റിംഗ് ജില്ലാ സെക്രട്ടറി എ.എ.റഹീം, അരുമാനൂർ ക്ഷേത്രം പ്രസിഡന്റ് എൻ. ഹരീന്ദ്രൻ, സെക്രട്ടറി അജിത്‌കുമാർ, പെൺകുട്ടിയുടെ ഭർത്താവ് ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് ഫർമാൻ എന്നിവരാണ് എതിർകക്ഷികൾ.