'വണ്ടിയെല്ലാം തടഞ്ഞിട്ട് ബൈക്കിൽകേറി താൻ എങ്ങോട്ട് പോകുന്നു'; ഹർത്താൽ അനുകൂലിയുടെ ബൈക്ക് തടഞ്ഞ് യുവാവ്

Tuesday 28 April 2026 12:00 PM IST
ചിത്രത്തിന് കടപ്പാട് ദി ന്യൂ ഇന്ത്യ എക്സ്‌പ്രസ്

തൊടുപുഴ :ഹർത്താലിനോടനുബന്ധിച്ച് വാഹനങ്ങൾ തടഞ്ഞശേഷം സ്വന്തം ബൈക്കിൽ മടങ്ങാനൊരുങ്ങിയ ഹർത്താൽ അനുകൂലിയെ മറ്റൊരു യുവാവ് തടഞ്ഞു. തൊടുപുഴയിലായിരുന്നു സംഭവം. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ തടഞ്ഞശേഷം ഹർത്താൽ അനുകൂലി ബൈക്കിൽ പോകാൻ ശ്രമിച്ചതാണ് ശരത് എന്ന യുവാവിനെ ചൊടിപ്പിച്ചത്. ഒരു ടെലിവിഷൻ ചാനൽ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു ഹർത്താൽ അനുകൂലിയുടെ വാഹനം തടയൽ. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ ഇയാൾ തടഞ്ഞിരുന്നു. തുടർന്ന് മറ്റൊരിടത്തേക്ക് ബൈക്കിൽ കയറി പോകാൻ ശ്രമിച്ചപ്പോഴായിരുന്നു ശരത് ഇടപെട്ടത്. മറ്റുള്ള വാഹനങ്ങളെല്ലാം തടഞ്ഞശേഷം ബൈക്കിൽ താൻ എങ്ങോട്ടുപോകുന്നു എന്നുചോദിച്ചുകൊണ്ടാണ് ശരത് വഴിതടഞ്ഞത്. പൊലീസിനെ വിളിക്കൂ എന്നും ഹർത്താൽ അനുകൂലിയോട് ശരത് പറഞ്ഞിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസിനോട് നടന്നുപോയി വാഹനങ്ങൾ തടഞ്ഞാൽ താൻ അയാളുടെ ബൈക്ക് തടയില്ലെന്ന് ശരത്തും അറിയിച്ചു. പ്രതിഷേധം കടുത്തതോടെ ഹർത്താൽ അനുകൂലിക്ക് നടന്നുപോകേണ്ടിവന്നു . ഇതിനിടെ തന്നെ ചോദ്യംചെയ്തയാളെ അറസ്റ്റുചെയ്യണമെന്ന് ഹർത്താൽ അനുകൂലി ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഇതിന് തയ്യാറായില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ ശരത്തിനെ അനുകൂലിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വാഹനങ്ങൾ തടയില്ലെന്ന് അറിയിച്ചെങ്കിലും ഹർത്താൽ അനുകൂലികൾ വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. കടകൾ അടപ്പിക്കുകയും ചെയ്തു. വാഹനങ്ങൾ തടഞ്ഞതോടെ കോട്ടയം തിരുനക്കരയിൽ ആംബുലൻസ് അടക്കമുള്ളവ കുടുങ്ങി. തിരുവനന്തപുരം തമ്പാനൂരിൽ പ്രതിഷേധക്കാരും അവർ തടഞ്ഞ ബസിലെ യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തലസ്ഥാനത്തുൾപ്പെടെ വഴി തടഞ്ഞതോടെ വിഐടി പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളും പെരുവഴിയിലായി.