'നിർഭാഗ്യകരം, വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന പിടിവാശി എന്തിന്?'; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

Tuesday 28 April 2026 12:40 PM IST

കൊച്ചി: പോസ്റ്റൽ ബാലറ്റ് കേസിൽ തിര‌ഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. 20,000 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നത് ഗുരുതര അവസ്ഥയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്‌തവർക്കാണ് വോട്ട് ചെയ്യാൻ കഴിയാത്തതെന്നും ഹൈക്കോടതി വിമർശിച്ചു. വോട്ട് ചെയ്യാൻ അവസരം നൽകില്ല എന്ന പിടിവാശി എന്തിനാണെന്ന ചോദിച്ച ഹൈക്കോടതി ഇത് നിർഭാഗ്യകരമാണെന്ന് വിമർശിക്കുകയും ചെയ്‌തു.

ഇന്ത്യയിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും കോടതി പറഞ്ഞു. എന്നാൽ, റൂൾ 27 പ്രകാരം ബാലറ്റ് നൽകാനാകില്ലെന്നതായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. നിങ്ങൾ ഒരു ഭരണഘടനാ സ്ഥാപനമാണെന്നും ഇത്തരം പ്രശ്‌നങ്ങൾ വീണ്ടും ഉണ്ടാകില്ലെന്ന് ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്നും കോടതി പരിശോധിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോസ്റ്റൽ ബാലറ്റുകൾ ലഭ്യമായില്ലെന്ന സർക്കാർ ജീവനക്കാരുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സ്‌ട്രോംഗ് റൂമുകൾ സീൽ ചെയ്‌തതിനാൽ ഇനി പോസ്റ്റൽ ബാലറ്റുകൾ അനുവദിക്കാനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചത്. അപേക്ഷ നൽകിയിട്ടും പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് കാട്ടി സർക്കാർ ജീവനക്കാരായ മുഹമ്മദ് സിനാൻ, എം ജി അനിൽ കുമാർ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.