ചേരയെ കണ്ട പൊലീസുകാർ നിലംതൊടാതെ ഓടി, ഇതല്ല ഇതിലപ്പുറവും കണ്ടവനാ എന്നമട്ടിൽ കൂളായി ചേര
തിരുവനന്തപുരം: ഇപ്പോൾ പാമ്പാണല്ലോ എവിടെയും ചർച്ചാവിഷയം. പാമ്പെന്ന് കേട്ടാൽ ഏത് കൊടികെട്ടിയവനും ഓടിയൊളിക്കും. പൊലീസുകാരായാലും അതിൽ മാറ്റമില്ല. സംശയമുണ്ടെങ്കിൽ തിരുവനന്തപുരം തയ്ക്കാട് പൊലീസ് ട്രെയിനിംഗ് കോളേജ് പരേഡ് ഗ്രൗണ്ടിൽ കഴിഞ്ഞദിസവമുണ്ടായ സംഭവത്തെക്കുറിച്ച് കേട്ടുനോക്കൂ.
പരേഡ് ചെയ്തുകൊണ്ടിരിക്കുന്ന പൊലീസുകാർക്കിടയിലേക്ക് എവിടെനിന്നോ ഒരു ചേര ഇഴഞ്ഞെത്തി. ഇതുകണ്ടതും ജീവനിൽ കൊതിയുള്ള പൊലീസുകാർ പരിഭ്രാന്തരായി ഓടിരക്ഷപ്പെട്ടു. എന്നാൽ ഒട്ടും പേടിക്കാതെ, പൊലീസുകാരെയൊക്കെ എത്ര കണ്ടതാ എന്നമട്ടിൽ ചേര പതിയെ ഇഴഞ്ഞ് സ്ഥലം വിടുകയായിരുന്നു. പരേഡിനിടെ പൊലീസുകാർ ഓടുന്നതിന്റെയും ചേര സാവധാനം ഇഴഞ്ഞുനീങ്ങുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ തകർത്തോടുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസുകാർ ഇത്രയ്ക്ക് പേടിത്തൊണ്ടന്മാരാണോ എന്നാണ് കമന്റുകളിൽ കൂടുതലും.
അതേസമയം, സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇന്നലെ മാത്രം എട്ടുപേർക്കാണ് കടിയേറ്റത്. കോഴിക്കോട്ടും ആലപ്പുഴയിലും തൃശൂരും രണ്ടുപേർക്കുവീതവും കാസർകോട്ട് നാലര വയസുകാരിക്കും തിരുവനന്തപുരത്ത് ഒരാൾക്കുമാണ് കടിയേറ്റത്. കോഴിക്കോട്
കുറ്റ്യാടിയിൽ കുട്ടികളുടെ കിടപ്പുമുറിയിൽ ശംഖുവരയൻ ഇനത്തിൽപെട്ട അഞ്ച് പാമ്പിൻ കുഞ്ഞുങ്ങളെയും പിടികൂടിയിരുന്നു. കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനപ്രവർത്തകൻ കാപ്പുമ്മൽ രമേശിന്റെ വീട്ടിലായിരുന്നു പാമ്പുകളെ കണ്ടത്. കിടപ്പുമുറിയിലെ വിരിപ്പിന് സമീപത്തു നിന്ന് രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമായാണ് പാമ്പുകളെ പിടികൂടിയത്. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്.