'ഇത് നാണക്കേട്'; ഇന്ത്യയിലെ മാലിന്യക്കൂമ്പാരം കണ്ട് പൊട്ടിത്തെറിച്ച് വിദേശ പൗരൻ
ന്യൂഡൽഹി: ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും അലക്ഷ്യമായി മാലിന്യം തള്ളുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി വിദേശ വ്ളോഗർ നൊമാഡ് ജോയി. തന്റെ ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് നൊമാഡ് ഇന്ത്യയിലെ മോശം വശം തുറന്നുകാട്ടിയത്. മാലിന്യം തള്ളുന്നതിനെക്കുറിച്ച് ഇന്ത്യൻ ജനതയ്ക്ക് അവബോധമില്ലെന്ന പൊതുവായ ധാരണയെ വീഡിയോയിലൂടെ ജോയി തിരുത്തി. മാലിന്യം വലിച്ചെറിയാൻ പാടില്ലെന്ന് ഇന്ത്യക്കാർക്ക് കൃത്യമായി അറിയാം. പക്ഷേ ആ സ്വഭാവം അവർ മാറ്റാൻ തയ്യാറാകുന്നില്ലെന്നതാണ് യാഥാർത്ഥ്യമെന്ന് അദ്ദേഹം പറഞ്ഞു.
'വിദ്യാഭ്യാസമുള്ളവരും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരെല്ലാം യാതൊരു മടിയുമില്ലാതെ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നു. മാലിന്യം നീക്കം ചെയ്യേണ്ടത് സർക്കാരിന്റെയോ തൂപ്പുകാരുടെയോ ശുചീകരണ തൊഴിലാളികളുടെയോ മാത്രം കടമയാണ് എന്ന തെറ്റായ ചിന്താഗതിയാണ് പലർക്കുമുള്ളത്. പൊതു സ്ഥലങ്ങളിൽ മാലിന്യം കളയുന്നത് മോശമാണെന്ന് പഠിപ്പിക്കുന്നുണ്ടെങ്കിലും, അത് മറ്റൊരാൾ വന്ന് വൃത്തിയാക്കിക്കോളും എന്ന അഹങ്കാരമാണ് പലർക്കും'. -ജോയി തുറന്നടിച്ചു.
അതേസമയം, ഇന്ത്യ മുഴുവൻ ഇങ്ങനെയല്ലെന്നും ചില പ്രദേശങ്ങൾ ഏറെ മികച്ചതാണെന്നും ജോയി ചൂണ്ടിക്കാട്ടി. 'തെക്കുപടിഞ്ഞാറൻ ഇന്ത്യ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അവിടുത്തെ ശുചിത്വ പരിപാലനം ഏറെ മെച്ചപ്പെട്ടതാണ്. ലഡാക്ക്, സിക്കിം, മിസോറാം, നാഗാലാൻഡ് തുടങ്ങിയ ഇടങ്ങളിൽ മാലിന്യപ്രശ്നം വളരെ കുറവാണ്. സർക്കാർ സംവിധാനങ്ങൾ കുറവാണെങ്കിൽ പോലും അവിടുത്തെ ജനങ്ങൾ സ്വന്തം പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നതിൽ താല്പര്യം കാണിക്കുന്നവരാണ്.
ജോയിയുടെ വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയിയിൽ ഉയരുന്നത്. നിരവധി പേർ ജോയിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. 'പൊതുസ്ഥലത്ത് തുപ്പുന്നതും മാലിന്യം വലിച്ചെറിയുന്നതും വലിയ കുറ്റമായി കണക്കാക്കി, കനത്ത പിഴ ചുമത്തണം'. - ഒരാൾ കമന്റ് ചെയ്തു. 'ഇക്കാരണത്താലാണ് വിദേശ വിനോദസഞ്ചാരികൾ ഇന്ത്യയിലേക്ക് വരാൻ മടിക്കുന്നത്'.- മറ്റൊരാൾ കുറിച്ചു. എന്നാൽ, സർക്കാർ വേണ്ടത്ര വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാത്തതാണ് പ്രശ്‌നമെന്നും ചിലർ വാദിച്ചു.