'അന്തരീക്ഷത്തിൽ ഒരു കറുത്ത രൂപം, ആത്മാവിനെ വിളിച്ചുവരുത്തി പയ്യന്നൂരിലെ കൊലക്കേസ് തെളിയിച്ചു'; വെളിപ്പെടുത്തി മുൻ ഡിജിപി

Tuesday 28 April 2026 4:44 PM IST

തിരുവനന്തപുരം: അഞ്ച് തവണ പ്രേതത്തെ കണ്ടിട്ടുണ്ടെന്നും ആത്മാവിനെ വിളിച്ചുവരുത്തി കേസ് തെളിയിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്. 24 ന്യൂസ് ചാനലിലെ 'തമ്മിൽ തമ്മിൽ' ചർച്ചക്കിടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങൾക്ക് കാണാനും കേൾക്കാനും കഴിയുന്നതിന് പരിമിതികളുണ്ടെന്നും അതിനപ്പുറമുള്ള ലോകത്ത് നിന്നാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

'എന്റെ ജീവിതത്തിൽ അഞ്ചുതവണ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആത്മാവിനെ വിളിച്ച് കേസ് തെളിയിച്ചിട്ടുണ്ട്. പയ്യന്നൂരിൽ നടന്ന ഒരു കൊലപാതക കേസിൽ തുമ്പൊന്നും ലഭിക്കാതെ വന്നപ്പോൾ ആത്മാവിനെ വിളിച്ചുവരുത്തിയിട്ടുണ്ട്. ഒരു കച്ചവടക്കാരനെ കുത്തിക്കൊന്ന കേസാണ് അത്. നാല്, അഞ്ച് ദിവസം അന്വേഷിച്ചിട്ടുണ്ടും തെളിവൊന്നും കിട്ടിയില്ല. പിന്നെ അന്നത്തെ ഡിവെെഎസ്‌പി പറഞ്ഞു ആത്മാവിനെ വിളിച്ചുവരുത്താമെന്ന്. അങ്ങനെ മുണ്ടക്കയത്ത് നിന്ന് മൂന്നുപേരെ കൊണ്ടുവന്നു. ഒരു കുട്ടിയുടെ ശരീരത്തിലേക്ക് മരിച്ചയാളുടെ ആത്മാവിനെ ആവാഹിക്കുകയും കൊലപാതകികളെക്കുറിച്ച് വിവരം ശേഖരിക്കുകയും ചെയ്തു. എന്നാൽ കോടതിയിൽ അത് പറയാൻ കഴിയില്ല. പിന്നീട് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു.

പിന്നെ ആറ്റിങ്ങലിലും ഒരു സംഭവം ഉണ്ട്. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീട്ടിൽ രാത്രി കോളിംഗ് ബെൽ അടിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കേസിൽ ക്യാമറ വച്ച് നിരീക്ഷിച്ചപ്പോൾ അന്തരീക്ഷത്തിലൂടെ ഒഴുകി വരുന്ന ഒരു കറുത്ത രൂപം കോളിംഗ് ബെൽ അടിക്കുന്നതായി കണ്ടെത്തി. പിന്നീട് അത് ആ സ്ത്രീയെ പ്രേമിച്ച് ആത്മഹത്യ ചെയ്ത ആളുടെ ആത്മാവാണെന്ന് മനസ്സിലായി.

ഏറ്റുമാനൂരിലു ഇത്തരമൊരു സംഭവം ഉണ്ടായി. വീട്ടിൽ പ്രേതശല്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ പൊലീസ് അവിടെ ക്യാമറ വച്ചു. മരിക്കുന്നതിന് മുൻപ് നാളെ വരാം എന്ന് പറഞ്ഞ് മരിച്ച ഒരാളുടെ ആത്മാവ് അവിടെ വന്ന് പുസ്തകം തുറക്കുന്നതും വായിക്കുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതെല്ലാം ഞാൻ നേരിട്ട് കണ്ട സംഭവങ്ങളാണ്'- അദ്ദേഹം വ്യക്തമാക്കി.