ജനജീവിതത്തെ ബാധിക്കുന്ന ഹർത്താൽ അനുവദിക്കില്ല: കേസെടുത്ത് ഹൈക്കോടതി
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. 52 ദളിത് സംഘടനകൾ ചേർന്നാണ് ഹർത്താൽ ആഹ്വാനം ചെയ്തിരുന്നത്. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹർത്താൽ വൈകുന്നേരം ആറ് മണി വരെയാണ്.
ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ചതിനെ തുടർന്ന് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ഇടപെടുകയായിരുന്നു. ഇക്കാര്യത്തിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. രോഗികളുമായി കടന്നുപോയ വാഹനങ്ങൾവരെ തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് വിഷയത്തിൽ ഇടപെട്ടത്.
ഹർത്താലിന് ആഹ്വാനം ചെയ്തവർ കോടതിയലക്ഷ്യം നടത്തിയതായും കോടതി വിലയിരുത്തി. ഇതോടെ ഇവർ കോടതിയലക്ഷ്യ നടപടികളും നേരിടേണ്ടിവരും. ഇതിന്റെ ഭാഗമായി ഹൈക്കോടതി രജിസ്ട്രിയോട് ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയക്കാൻ നിർദേശം നൽകി.