ഇന്ധന പ്രതിസന്ധി വിമാന യാത്ര അവതാളത്തിലാക്കുമെന്ന് കമ്പനികൾ

Wednesday 29 April 2026 12:16 AM IST

 വില കുറയ്ക്കാൻ സമ്മർദ്ദം

ന്യൂഡൽഹി: രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകൾ മുടക്കമില്ലാതെ നടക്കാൻ കേന്ദ്രസ‌ർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ. ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് എയർ ഇന്ത്യയും ഇൻഡിഗോയും സ്‌പൈസ് ജെറ്റും ഉൾപ്പെട്ട ഫെഡറേഷൻ ഒഫ് ഇന്ത്യൻ എയർലൈൻസ് കത്ത് നൽകി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വ്യോമയാന മേഖല നേരിടുന്നത്. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എ.ടി.എഫ്) വില പുനർനിർണയിക്കണമെന്നും സാമ്പത്തിക പിന്തുണ നൽകണമെന്നുമാണ് ആവശ്യം. ഇല്ലെങ്കിൽ സ‌ർവീസുകൾ നിറുത്തേണ്ടി വരും. ആഭ്യന്തര സർവീസിനായുള്ള ഇന്ധനത്തിന് ഈടാക്കുന്ന 11 ശതമാനം എക്‌സൈസ് തീരുവ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

വില നിർണയരീതി മാറണം

നിലവിലെ രാജ്യത്തെ എണ്ണവില നിർണയരീതി മാറണമെന്നും ഫെഡറേഷൻ ഒഫ് ഇന്ത്യൻ എയർലൈൻസിന്റെ കത്തിൽ ആവശ്യപ്പെട്ടു. വിലയിലെ ചാഞ്ചാട്ടം സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും. എ.ടി.എഫിന്റെ വില ലിറ്ററിന് 73 മുതൽ 75 വരെ ഉയർന്നു. രാജ്യാന്തര മേഖലയിൽ ആഘാതം ഗുരുതരമാണ്. വിദേശ സ‌ർവീസുകളേറെയും നഷ്‌ടത്തിലാണ്.