പഞ്ചാബിനെ പൂട്ടി രാജസ്ഥാന്‍; സീസണിലെ ആദ്യ തോല്‍വി വഴങ്ങി ശ്രേയസ് അയ്യരും സംഘവും

Tuesday 28 April 2026 11:18 PM IST

ന്യൂ ചണ്ഡീഗഡ്: ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്‌സിന്റെ വിജയക്കുതിപ്പിന് അവസാനം. രാജസ്ഥാന്‍ റോയല്‍സ് ആറ് വിക്കറ്റിനാണ് പഞ്ചാബിനെ തോല്‍പ്പിച്ചത്. 223 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ വെറും നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍, ഡൊണോവാന്‍ ഫെറെയ്‌റ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് രാജസ്ഥാന് ജയമൊരുക്കിയത്. എട്ട് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ഇപ്പോഴും പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് പഞ്ചാബ് കിംഗ്‌സ്.

വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശി 43(16), യശസ്വി ജയ്‌സ്‌വാള്‍ 51(27) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുരേല്‍ 16(20) റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 29(16) റണ്‍സ് നേടി പുറത്തായപ്പോള്‍ ഡൊണാവാന്‍ ഫെറെയ്‌റ 52*(26), ശുബം ദൂബെ 31*(12) എന്നിവര്‍ വമ്പനടികളിലൂടെ കളം നിറഞ്ഞു. ഇരുവരും അതിവേഗത്തില്‍ റണ്‍സ് കണ്ടെത്തിയതോടെയാണ് രാജസ്ഥാന്‍ ജയത്തിലേക്ക് എത്തിയത്. പഞ്ചാബിനായി ചഹല്‍ മൂന്ന് വിക്കറ്റുകളും അര്‍ഷ്ദീപ് സിംഗ് ഒരു വിക്കറ്റു വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് പഞ്ചാബ് കിംഗ്സ് അടിച്ചെടുത്തത്. മദ്ധ്യ ഓവറുകളില്‍ സ്‌കോറിംഗ് വേഗത കുറഞ്ഞുവെങ്കിലും സ്റ്റോയിനിസ് അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 29(11), പ്രഭ്സിംറാന്‍ സിംഗ് 59(44) എന്നിവര്‍ മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. കൂപ്പര്‍ കണോലി 30(14), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 30(27) റണ്‍സ് വീതം നേടി.

മാര്‍ക്കസ് സ്റ്റോയിനിസ് 22 പന്തുകളില്‍ നിന്ന് 62 റണ്‍സ് നേടി പുറത്താകാതെ നിന്നു. നാല് ഫോറും ആറ് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഓസീസ് ഓള്‍റൗണ്ടറുടെ ഇന്നിംഗ്സ്. സൂര്യാന്‍ഷ് ഷെഡ്ഗെ രണ്ട് പന്തില്‍ മൂന്ന് റണ്‍സ് നേടി പുറത്താകാതെ നിന്നു. രാജസ്ഥാന്‍ റോയല്‍സിനായി യാഷ് രാജ പഞ്ച രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.