ഉഷ്ണതരംഗം: ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശം 

Wednesday 29 April 2026 12:42 AM IST
yogam

കോഴിക്കോട്: ഉയർന്ന താപനിലയും അന്തരീക്ഷ ഈർപ്പവും കാരണം അത്യുഷ്ണം അനുഭവപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കും വിവിധ വകുപ്പുകൾക്കും അതിജാഗ്രതാ നിർദേശം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ നൽകുന്ന ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് സ്‌നേഹിൽ കുമാർ സിംഗ്. ജാഗ്രതാ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ജോലിയിൽ ഉൾപ്പെടെ ആവശ്യമായ ക്രമീകരണങ്ങൾ നടപ്പാക്കാനും തൊഴിൽ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയ്ക്ക് നിർദേശം നൽകി. തൊഴിലിടങ്ങളിൽ കുടിവെള്ളവും വായുസഞ്ചാരവും ശൗചാലയ സൗകര്യങ്ങളും ഉറപ്പാക്കുക, ഓൺലൈൻ ഭക്ഷണ വിതരണക്കാർക്കും അതിഥി തൊഴിലാളികൾക്കും പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ നൽകുക, വിശ്രമിക്കാൻ തണലുള്ള താത്ക്കാലിക സൗകര്യങ്ങൾ ഒരുക്കുക, വിദ്യാർത്ഥികൾക്കുള്ള അവധിക്കാല ക്ലാസുകളും ക്യാമ്പുകളും പകൽ സമയത്തെ ചൂട് കണക്കിലെടുത്ത് ഒഴിവാക്കുക, പരീക്ഷകൾ നടക്കുന്ന കേന്ദ്രങ്ങളിൽ തണൽ സൗകര്യവും കുടിവെള്ളവും ഉറപ്പാക്കുക, സൂര്യാഘാതവും ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ആശുപത്രികളെയും സജ്ജമാക്കുക, പുറംജോലികളിൽ ഏർപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനും കുടിവെള്ളവും തണൽ സൗകര്യങ്ങളും ഒരുക്കാനും നടപടികൾ സ്വീകരിക്കുക, ജോലി സമയം ആവശ്യമായ ഇടവേളകളോടെ ക്രമീകരിക്കുക, യാത്രക്കാരുടെ ബുദ്ധിമുട്ട് കുറക്കാൻ ട്രാഫിക് സിഗ്‌നലുകളുടെ സമയം കുറക്കുന്നത് പരിഗണിക്കുക, എല്ലാ പഞ്ചായത്തുകളും ഹീറ്റ് ആക്ഷൻപ്ലാൻ തയാറാക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്.

പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ

*പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കി ഈ സമയത്ത് സ്വയം 'ലോക്ക്ഡൗൺ' പാലിക്കുക.

*പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, വിട്ടുമാറാത്ത രോഗമുള്ളവർ (ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവ) പകൽ സമയത്ത് പുറത്തിറങ്ങുന്നത് കർശനമായി ഒഴിവാക്കണം.

*ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. ഒ.ആർ.എസ്, സംഭാരം തുടങ്ങിയവയും കുടിക്കുന്നത് ഉചിതം

*പുറത്തിറങ്ങുന്നവർ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുക.

*പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ കത്തിക്കരുത്.