വളര്‍ത്ത് മൃഗങ്ങളെ ഭക്ഷണമാക്കുന്നു; കേരളത്തില്‍ പലയിടത്തും മൂര്‍ഖന്റെ ശല്യം വ്യാപകം

Wednesday 29 April 2026 12:20 AM IST

ആലപ്പുഴ : വള്ളികുന്നത്ത് രണ്ടിടത്ത് നിന്ന് മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. രണ്ടാം വാര്‍ഡില്‍ കട്ടാണപ്പള്ളില്‍ പ്രകാശിന്റെയും നാലാം വാര്‍ഡില്‍ പെരുമ്പലത്ത് രാജീവിന്റെയും വീട്ടുപരിസരത്ത് നിന്നാണ് സര്‍പ്പറസ്‌ക്യൂ വോളന്റിയര്‍മാര്‍ മൂര്‍ഖനെ പിടികൂടിയത്.

പ്രകാശിന്റെ വീട്ടിലെ വിറകുപുരയില്‍ നിന്ന് പിടികൂടിയ മൂര്‍ഖന്‍ സമീപത്തെ കോഴിക്കൂട്ടിലെ മൂന്നു കോഴികളെ കൊന്നു. രാത്രി ഒരുമണിക്കൂറിലേറെ വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കിയ മൂര്‍ഖനെ സര്‍പ്പറസ് ക്യൂ അംഗം ഹരിപ്പാട് സ്വദേശി ചാര്‍ലി വര്‍ഗീസ് പിടികൂടിയതോടെയാണ് ആശ്വാസമായത്. തിങ്കളാഴ്ച രാത്രി വീട്ടിലെ വിറക് പുരയ്ക്ക് സമീപം കോഴികളുടെ കൂട്ടക്കരച്ചില്‍ കേട്ട് പ്രകാശിന്റെ മകളെത്തി നോക്കുമ്പോഴാണ് വിറകുപുരയിലേക്ക് പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടത്.

അയല്‍വാസിയും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്രി ചെയര്‍മാനുമായ മന്‍സൂറിനെ വിവരം അറിയിക്കുകയും, അദ്ദേഹം ആളെക്കൂട്ടിയെത്തിയപ്പോഴാണ് മൂന്നുകോഴികള്‍ പാമ്പ് കടിയേറ്റ് ചത്തതായും കോഴികുഞ്ഞുങ്ങളെ വിഴുങ്ങിയതായും മനസിലാക്കിയത്. ഇതിനിടെ,വള്ളികുന്നം പൊലീസെത്തി. റസ്‌ക്യൂ വോളന്റിയര്‍ ചാര്‍ലിയെത്തി പരിശോധനയിലാണ് വിറകുപുരയിലെ ചാക്കിനുള്ളില്‍ നിന്ന് മൂര്‍ഖനെ കണ്ടെത്തിയത്. തുടര്‍ന്ന് മൂര്‍ഖനെ കൂട്ടിലാക്കി വനത്തില്‍ കൊണ്ടുവിട്ടു.

ഇന്നലെ രാവിലെയാണ് രാജീവിന്റെ വീട്ടില്‍ മൂര്‍ഖനെ കണ്ടത്. വീടിന് മുന്നിലേക്ക് പാമ്പ് ഇഴഞ്ഞുവരുന്നത് കണ്ട വഴിയാത്രക്കാര്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാജീവും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തെരച്ചില്‍ വീടിന് മുന്‍വശത്തെ ചെടികള്‍ക്കും കല്‍ക്കെട്ടിന്റെയും ഇടയ്ക്കുള്ള വിടവില്‍ പാമ്പിനെ കണ്ടെത്തി. തുടര്‍ന്ന് സര്‍പ്പറസ്‌ക്യൂ വോളന്റിയറായ ചക്കുവള്ളി സ്വദേശി അനിലെത്തി പിടികൂടുകയായിരുന്നു. രണ്ട് ദിവസം മുമ്പ് നാലാം വാര്‍ഡിലെ മറ്റൊരുവീട്ടിലും മൂര്‍ഖനെകണ്ടെത്തിയിരുന്നു. സര്‍പ്പ റസ്‌ക്യൂ അംഗങ്ങളെത്തിയപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.