ഹർത്താലിൽ ആളൊഴിഞ്ഞ് നിരത്തുകൾ

Wednesday 29 April 2026 12:53 AM IST

കൊല്ലം: ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലും ദളിത് ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ശക്തമായിരുന്നു. വലിയൊരു വിഭാഗം ജനങ്ങൾ വീട്ടിലിരുന്നു. ഗതാഗതത്തിൽ വലിയ കുറവുണ്ടായി. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഹാജരിലും നേരിയ കുറവുണ്ടായി.

എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളും രാവിലെ പല ഷെഡ്യൂളുകളും അയച്ചില്ല. യാത്രക്കാർ കുറവായതിനാൽ ഉച്ചയോടെ ട്രിപ്പുകൾ വെട്ടിക്കുറച്ചു. ഭൂരിഭാഗം സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. ഒട്ടുമിക്ക ഓട്ടോ, ടാക്സി സ്റ്റാൻഡുകളും പ്രവർത്തിച്ചില്ല. ജില്ലയിൽ പലേടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ധനകാര്യ സ്ഥാപനങ്ങളും കടകളും ബാറുകളും അടപ്പിച്ചു. കുണ്ടറ മുളവന പള്ളിമുക്ക് ജംഗ്ഷനിലും ശാസ്താംകോട്ട ഭരണിക്കാവിലും രാവിലെ വാഹനങ്ങൾ തടഞ്ഞു. കരുനാഗപ്പള്ളിയിൽ ധനകാര്യ സ്ഥാപനങ്ങളും കൊല്ലം നഗരത്തിൽ ബാറുകളും അടപ്പിച്ചു. കുന്നത്തൂരിൽ ബിവറേജസ് ഔട്ട്ലെറ്റ് അടപ്പിക്കാനുള്ള ശ്രമം ഏറെ നേരെ തർക്കം സൃഷ്ടിച്ചു.

സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. നിർബന്ധപൂർവ്വം അടപ്പിക്കാൻ ശ്രമം നടന്ന സ്ഥലങ്ങളിൽ ചെറുകിട സ്ഥാപനങ്ങളെ സമരക്കാർ ഒഴിവാക്കി. ഹർത്താൽ അനുകൂലികൾ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഹോട്ടലുകളിൽ പലതും ഇന്നലെ വൈകിട്ട് വരെ തുറന്നില്ല. ആശുപത്രികളിലെ ഒ.പികളിലും രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.