ചവറയുടെ ചങ്കിൽ ഇടം നേടിയ വാസുപിള്ള
ചവറ: ചവറയുടെ രാഷ്ട്രീയ മുഖമായിരുന്ന ബേബി ജോണിന്റെ വലംകൈ ആയിരുന്നു ഇന്നലെ അന്തരിച്ച ചവറ വിടനാൽ ബംഗ്ലാവിൽ വാസുപിള്ളചേട്ടൻ എന്ന ചവറ വാസുപിള്ള (92). ഒരു കാലത്ത് പൊതുപ്രവർത്തകരെയും നാട്ടുകാരെയും കൊണ്ട് നിറഞ്ഞിരുന്ന വിടനാൽ ബംഗ്ലാവിൽ ഇനി വാസുപിള്ളയില്ല.
അന്തരിച്ച മുൻ എം.എൽ.എ വിജയൻപിള്ളയെ ചവറക്കാർ വിജയണ്ണൻ എന്നു വിളിച്ചിരുന്നത് പോലെ വാസുപിള്ളയെ വാസുപിള്ള ചേട്ടൻ എന്നാണ് വിളിച്ചിരുന്നത്. ഒരുകാലത്ത് ഒരുമിച്ച് നിന്നവർ പിന്നീട് രണ്ടു പക്ഷത്തായപ്പോഴും ചവറക്കാർക്ക് ഒരിക്കലും മറക്കാനാവാത്ത അണ്ണനായും ചേട്ടനായും മനസിലിടം നേടിയ നേതാക്കളായിരുന്നു ഇവർ. ബേബി ജോൺ എന്ന അതികായകന്റെ എല്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും കൺവീനറായി ചുക്കാൻ പിടിച്ചിരുന്നത് ചവറ വാസുപിള്ളയായിരുന്നു. ബേബി ജോണിന്റെ വിശ്വസ്തൻ എന്ന നിലയിൽ 'കുട്ടി മന്ത്രി' ആയിട്ടാണ് വാസുപിള്ള ചവറയിൽ നിറഞ്ഞു നിന്നത്.
ചവറയെ പിടിച്ചുലച്ച ഒന്നാണ് സരസൻ കേസ്. ബേബി ജോണും വാസുപിള്ളയും ചേർന്ന് സരസനെ വെട്ടിക്കൊന്ന് കടലിൽ തള്ളിയെന്ന ആരോപണമുയർന്ന സംഭവം നടന്നത് 1981 ജനുവരി 5 നാണ്. തുടർന്ന് ഒളിവിലായിരുന്ന വാസുപിള്ളയുടെ മക്കളുടെ വിദ്യാഭ്യാസം മുടങ്ങി. ഒളിച്ചും പതുങ്ങിയും വാസുപിള്ള വീട്ടിലെത്തിയിരുന്ന. വാസു പിള്ളചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും കൊറ്റംകുളങ്ങര സ്കൂൾ പി.ടി.എ പ്രസിഡന്റായും പ്രവർത്തിക്കുമ്പോഴാണ് ആരോപണമുയർന്നത്. മൂന്നരവർഷമായി രോഗാതുരനായി കിടപ്പിലായിരുന്നു. ഇദ്ദേഹത്തിന്റെ വേർപാടോടെ രാഷ്ടീയത്തിൽ ചവറയിലെ ഒരു കരുത്തൻ കൂടിയാണ് ഓർമ്മയായത്.