നിതിൻ രാജിന്റെ മരണം: മുൻകൂർ ജാമ്യഹർജി നൽകി ഡോ.എം. റാം
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് മരിച്ച കേസിൽ അദ്ധ്യാപകൻ ഡോ. എം. കോതണ്ഡ റാം മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. മരിക്കുന്നതിന് മുൻപ് നിതിൻ രാജ് പ്രിൻസിപ്പലിന്റെ മുറിയിലുണ്ടായിരുന്നെന്നും അദ്ധ്യാപകർ ബുദ്ധിമുട്ടിച്ചതായി ആരോടും പറഞ്ഞിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നിതിൻ രാജ് ലോൺ ആപ്പ് വഴി വായ്പ എടുത്തിരുന്നു. ബന്ധപ്പെടാനുള്ള നമ്പറായി നൽകിയത് ഒരു അദ്ധ്യാപികയുടേതായിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ലോൺ ആപ്പുകാർ അദ്ധ്യാപികയെ ശല്യം ചെയ്യാൻ തുടങ്ങി. അദ്ധ്യാപിക ലോൺ ആപ്പുകാർക്കെതിരെ പൊലീസിലും നിതിനെതിരെ പ്രിൻസിപ്പലിനും പരാതി നൽകി. ഇതിനു പിന്നാലെയാണ് നിതിനെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയത്.
താനടക്കമുള്ള അദ്ധ്യാപകർക്കെതിരെ ജാതി അധിക്ഷേപം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് നിതിന്റെ പിതാവ് പരാതി നൽകിയത് ബാഹ്യസ്വാധീനത്താലാണ്. മാദ്ധ്യമ സ്വാധീനം മൂലമാണ് സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതെന്നും ഹർജിയിൽ പറയുന്നു.