ഗുരുവായൂർ കഴുമല്ലൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച; തിരുവാഭരണം ഉൾപ്പടെ ഏഴ് പവൻ സ്വർണം കവർന്നു
തൃശൂർ: ഗുരുവായൂർ തെെക്കാട് കഴുമല്ലൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച. ഓഫീസിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണം ഉൾപ്പടെ ഏഴ് പവനിലധികം സ്വർണവും ഒന്നേകാൽ ലക്ഷം രൂപയുമാണ് കവർന്നത്. കഴിഞ്ഞദിവസം രാത്രിയാണ് മോഷണം നടന്നത്.
ഭഗവതിക്ക് ചാർത്തുന്ന മൂന്ന് മാലകൾ, അയ്യപ്പ ഭഗവാനെ അണിയിക്കുന്ന മണിപ്പൊട്ടുകൾ, വഴിപാടായി ലഭിച്ച താലികൾ തുടങ്ങിയവയാണ് മോഷ്ടിക്കപ്പെട്ടത്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നു. ക്ഷേത്രത്തോട് ചേർന്നുള്ള ഓഫീസിന്റെ വാതിലിന്റെ ടവർ ബോൾട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് സ്ട്രോങ് റൂമിന്റെ ഷട്ടർ തകർത്താണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ മതിൽ ചാടിയാണ് മോഷ്ടാവ് എത്തിയതെന്നാണ് വിവരം. അവിടെ പുല്ലിൽ ചവിട്ടി നടന്ന പാടുകളും കണ്ടെത്തിയിട്ടുണ്ട്.
ഓഫീസ് വാതിലിന്റെ പൂട്ട് ഇളക്കിയിട്ടില്ലെങ്കിലും രണ്ടുപാളികളുള്ള വാതിലിന്റെ ടവർ ബോൾട്ട് തള്ളി തകർത്താണ് അകത്ത് കടന്നത്. ഓഫീസിനുള്ളിലെ മറ്റൊരു മുറിയും തുറക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയപ്പോൾ ലെെറ്റുകളെല്ലാം അണഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പോഴാണ് മോഷണം നടന്നത് മനസിലായത്. വിവരമറിഞ്ഞതിന് പിന്നാലെ മുരളി പെരുനെല്ലി എംഎൽഎ, ഗുരുവായൂർ എസിപി എസ്. സുരേഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ഗുരുവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.