എക്സിറ്റ് പാേളിൽ കേരളം വലത്തോട്ട്

Thursday 30 April 2026 12:56 AM IST

തിരുവനന്തപുരം/ ന്യൂഡൽഹി: പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം യു.ഡി.എഫ് കാര്യമായ ഭൂരിപക്ഷത്തോടെ കേരളത്തിൽ അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. എട്ട് സർവ്വേ ഫലങ്ങളിൽ ഒന്നുപോലും ഇടതുമുന്നണിക്ക് തുടർഭരണം പ്രവചിക്കുന്നില്ല.ബി.ജെ.പി.യുടെ എൻ.ഡി.എ ഇത്തവണ സംപൂജ്യരാവില്ലെന്നും പ്രവചനം.

ഏറ്റവും കുറഞ്ഞത് 70 സീറ്റും പരമാവധി 90 സീറ്റുമാണ്

വിവിധ സർവേകളിലായി യു.ഡി.എഫിന് പറയുന്നത്. എൽ.ഡി.എഫിന് 49 മുതൽ 69വരെ സീറ്റുകൾ കിട്ടിയേക്കും.

പശ്ചിമ ബംഗാളിൽ ആദ്യമായി ബി.ജെ.പി അധികാരത്തിൽ വരുമെന്നും പ്രവചനം.142 മുതൽ 208വരെ ലഭിച്ചേക്കാം. നാലു സർവേകളിലാണിത്. മറ്റു രണ്ടു സർവേകൾ മമതയുടെ ത്രിണമൂൽ തുടരുമെന്ന് പറയുന്നു. 177 മുതൽ 205വരെ കിട്ടിയേക്കാം.

കോൺഗ്രസിനും സി.പി.എമ്മിനും നിരാശയാണ്. 1-3 സീറ്റുകൾ നേടി പ്രകടനം മെച്ചപ്പെടുത്തിയേക്കും.

294 അംഗ നിയമസഭയിൽ 215ൽ ജയിച്ചാണ് 2021ൽ തൃണമൂൽ അധികാരം നിലനിർത്തിയത്. ബി.ജെ.പിക്ക് 77 സീറ്റു കിട്ടി.

തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ ഭരണം നിലനിറുത്തുമെന്നാണ് പ്രവചനം. 122 മുതൽ 160വരെ സീറ്റുകൾ നേടുമെന്നാണ് സർവേ ഫലങ്ങൾ. നടൻ വിജയ് യുടെ പാർട്ടി രണ്ടക്കം തികയ്ക്കുമെന്ന് മിക്ക സർവേകളും പറയുമ്പോൾ, 98 മുതൽ 120 സീറ്റുകൾ നേടുമെന്നാണ് അക്സിസ് മൈ ഇന്ത്യ അവകാശപ്പെടുന്നത്.

അസാമിൽ ബി.ജെ.പി തൂത്തുവാരി അധികാരം നിലനിർത്തുമെന്ന് എല്ലാ സർവേകളും ഒരേപോലെ പ്രവചിക്കുന്നു. തിരിച്ചുവരവ് പ്രതീക്ഷിച്ച കോൺഗ്രസിന് ശരാശരി 25-30 സീറ്റുകളും ലഭിച്ചേക്കും. 126 അംഗ അസാം നിയമസഭയിൽ ബി.ജെ.പി 80ന് മുകളിൽ സീറ്റു നേടുമെന്ന് (കേവല ഭൂരിപക്ഷത്തിന് 64 സീറ്റുകൾ) എല്ലാ ഏജൻസികളും പ്രവചിക്കുന്നു.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ എൻ.ഡി.എ ഭരണം തുടരുമെന്നാണ് സൂചിപ്പിക്കുന്നത്.

കേരളത്തിൽ എൻ.ഡി.എയ്ക്ക് 0-7

കേരളത്തിൽ എൻ.ഡി.എ.യ്ക്ക് ഒരുസീറ്റുപോലും കിട്ടാതിരിക്കാനും സാദ്ധ്യതയുണ്ടെന്ന് നാലു സർവേകളിൽ പറയുമ്പോൾ, ചാണക്യയുടെയും ടൈംസ് നൗവിന്റേയും സർവേയിൽ 7സീറ്റ് വരെ കിട്ടിനിടയുണ്ടെന്ന് സൂചിപ്പിക്കുന്നു.

അഞ്ച് ജില്ലകളിലായി യു.ഡി.എഫിന് 33–37 സീറ്റുകൾ വരെ ലഭിക്കും. എൽ.ഡി.എഫിന് 11–15 സീറ്റുകൾ മാത്രം. മലപ്പുറത്തും കോഴിക്കോട്ടും യു.ഡി.എഫ് ആധിപത്യം കാട്ടും.തെക്കൻ ജില്ലകളിലും എറണാകുളം തൃശ്ശൂർ അടക്കമുള്ള മദ്ധ്യമേഖലയിലും യു.ഡി.എഫിനായിരിക്കും മേൽകൈ.