വീട്ടിൽ സോളാർ വച്ചവർ ബാറ്ററി സ്റ്റോറേജിലേക്ക്
തിരുവനന്തപുരം: ലോഡ് ഷെഡ്ഡിംഗ് വന്നതോടെ പുരപ്പുറ സോളാർ ഉപഭോക്താക്കൾ പലരും ബാറ്ററി സ്റ്റോറേജിലേക്ക് ചുവടുമാറുന്നു. ഇതോടെ, കെ.എസ്.ഇ.ബിയെ ആശ്രയിക്കാതെ വീടുകളിൽ വൈദ്യുതി ലഭ്യമാവും. ബാറ്ററി വയ്ക്കാൻ ചെലവ് കൂടുമെങ്കിലും തടസ്സമില്ലാതെ വൈദ്യുതി ഉപയോഗിക്കാമല്ലോ.
വീട്ടിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകി രാത്രികാലത്ത് അവരുടെ ഔദാര്യത്തിന് കാക്കേണ്ട. ബിൽ സെറ്റിൽമെന്റ് നൂലാമാലകളും ഒഴിവാകും. ട്രാൻസ്ഫോർമർ ശേഷിയുമായി ബന്ധപ്പെടുത്തി സോളാർ സ്ഥാപിക്കണമെന്ന ഉപാധിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം.
മൂന്ന് കിലോവാട്ട് സോളാർ പ്ളാന്റിന് രണ്ടു ലക്ഷം രൂപ വേണം. മേൻമയുള്ള 3.2 കിലോവാട്ട് ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കാൻ 1.20 ലക്ഷവും. മൊത്തം ചെലവ് 3 ലക്ഷം. മൂന്ന് കിലോവാട്ട് പ്ളാന്റിന് 78000 രൂപ കേന്ദ്ര സബ്സിഡിയുണ്ട്. പക്ഷേ, ബാറ്ററി സ്റ്റോറേജിന് സബ്സിഡിയില്ല.
രാത്രിയും തടസമില്ലാതെ,
ബാക്കി വിൽക്കാം
1 ബാറ്ററി വച്ചാൽ രാത്രിയും പകലും തടസ്സമില്ലാതെ വോൾട്ടേജ് സ്ഥിരതയോടെ വൈദ്യുതി ഉപയോഗിക്കാം. മിച്ചമുണ്ടെങ്കിൽ അടുത്ത വീടുകളിലോ, കടകളിലോ വിൽക്കാം. ഇതിന് കെ.എസ്.ഇ.ബിയുടെ അനുമതി വാങ്ങിയാൽ മതി
2 വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പുതിയ ചട്ടഭേദഗതിയിൽ ഇത്തരത്തിൽ വൈദ്യുതി നേരിട്ട് വിൽപന നടത്താനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് വാഹന ചാർജ്ജിംഗ് യൂണിറ്റുകളും സ്ഥാപിക്കാനാകും
ബെസ് സ്റ്റോറേജ്
പൂർത്തിയായില്ല
125 മെഗാവാട്ട് ശേഷിയും 500 മെഗാവാട്ട് വിതരണ ക്ഷമതയുമുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം എന്ന ബെസ് സ്ഥാപിക്കുന്നുണ്ട് കെ.എസ്.ഇ.ബിണ്ട്. ആദ്യബെസ് സ്റ്റേഷൻ കാസർകോട്ടെ മൈലാട്ടിയിൽ നിർമ്മാണം തുടങ്ങി. ഒക്ടോബറോടെ പൂർത്തിയാകും 550 കോടിയാണ് ചെലവ്.135 കോടി വയബിലറ്റി ഗ്യാപ് ഫണ്ടായി കേന്ദ്രസർക്കാർ നൽകും. സോളാർ എനർജി കോർപറേഷനാണ് കരാർ. തിരുവനന്തപുരത്ത് പോത്തൻകോട്, ആലപ്പുഴയിൽ ശ്രീകണ്ഠാപുരം, മലപ്പുറത്ത് അരീക്കോട് എന്നിവിടങ്ങളിലും ബെസ് സ്റ്റേഷനുകൾ സ്ഥാപിക്കും.