സുബല പാർക്കിലെ തടാകത്തിന് ചുറ്റുമതിലായി
പത്തനംതിട്ട : നവീകരണത്തിന്റെ ഭാഗമായി സുബലാ പാർക്കിലെ തടാകത്തിന് ചുറ്റുമതിൽ നിർമ്മിച്ചു. തടാകത്തിനു ചുറ്റും ടൈൽ വിരിച്ച് നടപ്പാത നിർമ്മിക്കുകയാണ് അടുത്ത ജോലി. 75 ലക്ഷം രൂപയാണ് അമൃത് 2.O പദ്ധതി പ്രകാരം നഗരസഭ അനുവദിച്ചത്. ചെളി കോരി തടാകം വൃത്തിയാക്കിയതിന് ശേഷമാണ് ചുറ്റുമതിൽ നിർമ്മിച്ചത്. പദ്ധതി ആരംഭിച്ചിട്ട് മൂന്നു പതിറ്റാണ്ടായിട്ടും എങ്ങുമെത്താതെ കിടക്കുകയായിരുന്നു. ഓരോ തവണയും പുനർ നിർമ്മാണത്തിന് തുടക്കമിടുമെങ്കിലും പണിതുടങ്ങി ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിക്കും. ഓഡിറ്റോറിയം നവീകരിച്ച് വാടകയ്ക്ക് നൽകാനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ടെന്ന് നഗരസഭാ അധികൃതർ പറഞ്ഞു.
പദ്ധതിയിൽ ഉൾപ്പെടുന്നത്
ഗേറ്റ് വേ, കൺവെൻഷൻ സെന്റർ, കിച്ചൺ ബ്ലോക്ക്, ഡ്രെയനേജ്, കോഫി ഏരിയ, കുളം നവീകരണം, ബോട്ടിംഗ്, എക്‌സിബിഷൻ സ്‌പേസ്, കംഫർട്ട് സ്റ്റേഷൻ, ഷട്ടിൽ കോർട്ട്, തീയേറ്റർ, ഗെയിമിംഗ് ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ചുറ്റുമതിൽ.
4.5 കോടിയുടെ പദ്ധതി, ഒന്നാംഘട്ടത്തിൽ 2.94 കോടി ചെലവഴിച്ചു, 1995ൽ അന്നത്തെ ജില്ലാകളക്ടർ കെ.ബി.വത്സലകുമാരി പട്ടികജാതി യുവതികൾക്ക് താെഴിൽ നൽകാനായി തുടങ്ങിയ പദ്ധതി. വെട്ടിപ്രത്ത് അഞ്ച് ഏക്കർ പാടശേഖരം ഏറ്റെടുത്തു. വിശാലമായ ഓഡറ്റോറിയം, കുട്ടികളുടെ പാർക്ക്, ബോട്ടിംഗിനായി കുളം, സ്വയംതൊഴിൽ പരിശീലനകേന്ദ്രം എന്നിവ ഉൾപ്പെട്ടതായിരുന്നു പദ്ധതി.
പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ പുതിയ പദ്ധതികൾ ആരംഭിക്കണമെങ്കിൽ പുതിയഭരണ സമിതി അധികാരത്തിൽ വരണം. അതിനുള്ള കാലതാമസമാണ് ഇപ്പോഴുള്ളത്. നിലവിൽ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.
സിന്ധു അനിൽ, പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ