മുഖ്യമന്ത്രി ചർച്ച ചേരിപ്പോര് പെരുക്കുന്നു, അകലെ,​ അകലെ കോൺ. നടപടി

Thursday 30 April 2026 12:49 AM IST

തിരുവനന്തപുരം: ഭരണം കിട്ടിയാൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരെന്നതിനെച്ചൊല്ലി ഇപ്പോഴും തുടരുന്ന വാക്പോര് പാർട്ടിയിൽ പടലപിണക്കം രൂക്ഷമാകാൻ കാരണമായിട്ടും നടപടി അകലെ. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ വിമല ബിനുവിനെ പുറത്താക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ ചെർമാൻ രജിത്ത് രവീന്ദ്രൻ കെ.പി.സി.സി പ്രസിഡന്റിനും എ.ഐ.സി.സിക്കും പരാതി നൽകിയത് ഇന്നലെ.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് അനുഭാവമുള്ള നേതാവാണ് വിമലബിനു. ഇലക്ഷൻ 2026 വി.ഡി.എസ് എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മ ഉപയോഗപ്പെടുത്തി കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, കെ.സുധാകരൻ തുടങ്ങിയ നേതാക്കളെ അവഹേളിക്കാൻ വിമല നിർദ്ദേശം നൽകിയെന്നാണ് ആരോപണം. സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി നേതാക്കൾക്കെതിരെ തെറ്റായ പ്രചാരണം നടത്തിയതായും പരാതിയിൽ ആരോപിക്കുന്നു. പരാതി ലഭിച്ചതായി കെ.പി.സി.സി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും തുടർ നടപടി എന്തെന്ന് തീരുമാനിച്ചി ട്ടില്ല.

കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ പ്രശംസിച്ച് ഇംഗ്ളീഷ് പത്രത്തിൽ പരസ്യഫീച്ചർ നൽകിയ ഡി.സി.സി ജനറൽ സെക്രട്ടറി പ്രിജിൻബാബുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കെ.പി.സി.സി നേതൃത്വം തീരുമാനിച്ചെങ്കിലും അതും നടപ്പായില്ല. തനിക്ക് ഇത്തരത്തിൽ നോട്ടീസ് ലഭിച്ചില്ലെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.

മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് നേതാക്കൾക്കുവേണ്ടി പക്ഷം പിടിച്ച് പ്രചാരണം നടത്തുന്നത് ഹൈക്കമാൻഡ് കർശനമായി വിലക്കിയെങ്കിലും ഇന്നലെയും അത്തരം സംഭവങ്ങൾ ആവർത്തിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി പദത്തിലെത്താൻ പാലക്കാട് ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ടുള്ള തുലാഭാര നേർച്ചയ്ക്ക് രസീത് എഴുതിയതാണ് ഒരു സംഭവം. യൂത്ത് കോൺഗ്രസ് തൃശൂർ മുൻ ജില്ല വൈസ് പ്രസിഡന്റ് സി.എം.അനിൽകുമാറാണ് വഴിപാട് നേർന്നത്. ഇക്കാര്യത്തിലും എന്തു നടപടി സ്വീകരിക്കണമെന്ന് പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടില്ല.

'നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യങ്ങൾ" എന്നെഴുതിയ ഫ്ളക്സ് ബോർഡുകൾ മൂവാറ്റുപുഴയിൽ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇന്നലെ രാവിലെ ഇത് നീക്കം ചെയ്തു.

മാത്യുകുഴൽനാടൻ എം.എൽ.എ ഇന്നലെ ഡൽഹിയിൽ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി.