ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു: നടൻ മോഹൻലാൽ,സിനിമ എക്കോ
കല്യാണിയും അനശ്വരയും നടിമാർ
തിരുവനന്തപുരം: 2025ലെ മികച്ച സിനിമയ്ക്കുള്ള 49ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ' നേടി. ഡൊമിനിക്ക് അരുൺ ആണ് മികച്ച സംവിധായകൻ (ലോക:ചാപ്റ്റർ വൺ ചന്ദ്ര). 'തുടരും', 'ഹൃദയപൂർവം' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മോഹൻലാൽ മികച്ച നടനായി.
കല്യാണി പ്രിയദർശൻ (ലോക), അനശ്വര രാജൻ (രേഖാചിത്രം,മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ) എന്നിവർ മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു.അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ.ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
ഡോ.ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്,ഡോ.അരവിന്ദൻ വല്ലച്ചിറ,ഡോ.ജോസ് കെ.മാനുവൽ,എ.ചന്ദ്രശേഖർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാക്കളെ നിർണയിച്ചത്.
ചലച്ചിത്രരത്നം പുരസ്‌കാരം ഗായകനും സംഗീതസംവിധായകനുമായ എം.ജി.ശ്രീകുമാറിന് സമ്മാനിക്കും. തിരക്കഥാകൃത്തും സംവിധായകനുമായ പ്രിയദർശന് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡും നടനും നിർമ്മാതാവുമായ ടി.ജി.രവി,നടനും വസ്ത്രാലങ്കാരകനുമായ ഇന്ദ്രൻസ്,ഗാനരചയിതാവും തിരക്കഥാകൃത്തും അഭിനേതാവുമായ കൈതപ്രം ദമോദരൻ നമ്പൂതിരി,നിർമ്മാതാവും നിർമ്മാണ കാര്യദർശിയുമായ കല്ലിയൂർ ശശി,നടി ഊർമിള ഉണ്ണി,ഗായിക ബി.അരുന്ധതി എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരവും ലഭിക്കും.
മറ്റ് പുരസ്കാരങ്ങൾ:
മികച്ച കഥ: ജി.ആർ.ഇന്ദുഗോപൻ (പൊന്മാൻ)
മികച്ച തിരക്കഥ: രജേഷ് തില്ലങ്കരി (എ പ്രെഗ്നന്റ് വിഡോ)
മികച്ച ഗാനരചയിതാവ്: മഹേഷ് ഗോപാൽ (മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ),മുരളി നീലാംബരി (വടു)
മികച്ച സംഗീതസംവിധാനം: ജേക്സ് ബിജോയ് (നരിവേട്ട,ലോക)
മികച്ച പിന്നണി ഗായകൻ: നവനീത് ഉണ്ണികൃഷ്ണൻ (വിടപറയാം ഹൃദയപൂർവം)
മികച്ച പിന്നണി ഗായിക: സിത്താര കൃഷ്ണകുമാർ (മിന്നൽവള) ജെ.ആർ.ദിവ്യ നായർ (മധുരമായൊരു കോകില നാദം(നേരറിയും നേരത്ത്)
മികച്ച ഛായാഗ്രാഹകൻ: മുഹമ്മദ്.എ (തന്തപ്പേര്)
മികച്ച ചിത്രസന്നിവേശകൻ: പ്രവീൺ പ്രഭാകർ (കളങ്കാവൽ)
മികച്ച ശബ്ദമിശ്രണം: എം.ആർ.രാജാകൃഷ്ണൻ (എംപുരാൻ)