'ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി സർക്കാർ അധികാരത്തിൽ വരും, യുഡിഎഫ് വരരുത് എന്നാണ് ആഗ്രഹം'
ആലപ്പുഴ: ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നും എക്സിറ്റ്പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയല്ലെന്നും എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരുപക്ഷേ ഇത് തന്റെ ആഗ്രഹമായിരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷം ഒരുപാട് സഹായങ്ങൾ ചെയ്തു. ചെറിയ ഭൂരിപക്ഷത്തിലെങ്കിലും എൽഡിഎഫ് വരുമെന്നാണ് കണക്കുകൂട്ടൽ. സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. ലീഗ് അങ്ങനെയൊരു അഭിപ്രായം പറയാൻ പാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
' യുഡിഎഫ് അധികാരത്തിൽ വരരുത് എന്നാണ് ആഗ്രഹം. അതുകൊണ്ട് മുഖ്യമന്ത്രി ആരാകണമെന്ന് പറയുന്നില്ല. പിണറായി വരണം എന്നാണ് ആഗ്രഹം. പിണറായി ഒരു ശുദ്ധനാണ്. എന്നാൽ മുഖ്യമന്ത്റിയുടെ ഓഫീസ് ശരിയല്ല എന്നതാണ് പ്രശ്നം. മുഖ്യമന്ത്രി പലതും അറിയുന്നില്ല. ആലപ്പുഴ ഉൾപ്പടെ എൽഡിഎഫ് സ്ഥാനാർഥി നിർണയം പാളി. അതിൽ നിരാശനായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ അടിച്ചു കയറി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാകും.കോൺഗ്രസിൽ ആര് മുഖ്യമന്ത്രി ആകണമെന്ന് കോൺഗ്രസാണ് പറയേണ്ടത്. ലീഗ് അല്ല. യുഡിഎഫ് ഭരണം വന്നാൽ ലീഗ് ഭരിക്കുമെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. യുഡിഎഫ് വന്നാൽ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണിത്. മാറാട് ആവർത്തിക്കും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല. പെട്ടി പൊട്ടിച്ചാൽ ലീഗ് ഉപമുമുഖ്യമന്ത്രി സ്ഥാനം എങ്കിലും വേണമെന്ന് പറയും. യുഡിഎഫിലെ ഘടകകക്ഷികൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവരാണ്. ഇടതുപക്ഷം തോറ്റാൽ ജനാധിപത്യം തോറ്റു എന്നാണ് അർത്ഥം. അവിടെ മതാധിപത്യം ജയിക്കും. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഹോമവും തുലാഭാരവും നടത്തുന്ന നേതാക്കളാണ്. ഇവരൊക്കെ അധികാരത്തിൽ വന്നാൽ എന്താവും അവസ്ഥ? കെ സി വേണുഗോപാലും സതീശനും ചെന്നിത്തലയും പരവശരായി നടക്കുകയാണ്'- വെള്ളാപ്പള്ളി പറഞ്ഞു.
'സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പോരായ്മകളുണ്ടായി .പത്തുർഷം ഭരണത്തിൽ ഇരുന്നപ്പോൾ ഉറങ്ങിപ്പോയി. താഴെത്തട്ടിലെ എൽഡിഎഫ് അണികൾ തിരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ല. ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് വിചാരിച്ചപോലെ കിട്ടിയിട്ടില്ല. ബിജെപി നല്ല പ്രകടനം കാഴ്ചവച്ചു. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വം മികച്ചതാണ്. വോട്ട് വിഹിതം വർദ്ധിപ്പിച്ചേക്കും. ബിജെപി പിടിക്കുന്ന വോട്ടുകൾ രണ്ട് മുന്നണികൾക്കും തിരിച്ചടിയാകും.ഇത് പാകിസ്ഥാനല്ല കേരളമാണ്. കൂടെ നിൽക്കാത്തവരെ ലീഗ് ശത്രുവാക്കുന്നു. കൂടെ നിന്നപ്പോൾ എന്നെ പൊക്കിക്കൊണ്ട് നടന്നില്ലേ? കൂടെ നിൽക്കാത്തപ്പോൾ എന്റെ കോലം വരെ കത്തിച്ചു. ലീഗിനെ വിമർശിച്ചാൽ മുസ്ലീം സമുദായത്തെ വിമർശിച്ചു എന്ന് ആക്കി മാറ്റുന്നു. മലപ്പുറം ലീഗിന്റെ രാജ്യമല്ല. അത് പറയാൻ രാഷ്ട്രീയ പാർട്ടികൾക്ക് ധൈര്യമില്ല'- വെള്ളാപ്പള്ളി വ്യക്തമാക്കി.