തമ്പടിച്ചിരുന്ന വന്യമൃഗങ്ങളെ തുരത്തി ; മംഗളാദേവിയിൽ എല്ലാം സജ്ജം
കുമളി: മംഗളാദേവിക്ഷേത്രത്തിന് സമീപം തമ്പടിച്ചിരുന്ന കാട്ടുപോത്തുകളെ തുരത്തി. കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് സമീപം നിരീക്ഷണ ക്യാമറ കൾ സ്ഥാപിക്കാൻ എത്തിയ വനപാലക സംഘമാണ് ഇവയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. പിന്നീട് ഇവയെ തുരത്തുകയായിരുന്നു. കൂട്ടത്തോടെ എത്തിക്ഷേത്ര പരിസരത്ത് തമ്പടിച്ചിരുന്ന പോത്തുകളെയാണ് തുരത്തിയത്. ഇന്നലെ പകൽ ക്ഷേത്രത്തിനകത്ത് കരടിയെ കണ്ടിരുന്നു. മൂന്നോളം കാട്ടാനകളും വനമേഖലയിലുണ്ട്. ഇതിനാൽ വനപാലകരും ജാഗ്രതയിലാണ്. കഴിഞ്ഞവർഷം കുടിവെള്ളടാങ്ക് കാട്ടാന തകർത്തിരുന്നു. ഇതിനാൽ ഓരോ ടാങ്കിന് ചുറ്റും മൂന്ന് വനപാലകരെ ഡ്യൂട്ടിയ്ക്ക് ഇട്ടിട്ടുണ്ട്. ഇത്തവണ ഭക്തരെ എത്തിക്കുന്നതിനായി 600 ഓളം ജീപ്പുകൾ സഞ്ജമാണ്. പോകുന്ന വഴിയിൽ രണ്ട് ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തിയ ശേഷമായിരിക്കും കടത്തി വിടുക. കുടിവെള്ളവും അന്നദാനവും ക്ഷേത്രത്തിലുണ്ട്. ചിത്ര പൗർണമി ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിലേക്കുള്ള റോഡുകൾക്ക് ഇരുവശവും തെളിച്ച് മണ്ണിട്ട് ലെവലാക്കിയിരുന്നു. പുലർച്ചെ അഞ്ചര മുതൽ പ്രവേശനം അനുവദിച്ചിരിക്കുന്നതിനാൽ റോഡിനിരുവശവും സുരക്ഷയ്ക്കായി പൊലീസിനെ വിനിയോഗിച്ചിട്ടുണ്ട്. ഇന്നലെ ചെറിയ രീതിയിൽ മഴ പെയ്തതിനാൽ ഇന്ന് കാര്യമായ പൊടിശല്യം ഉണ്ടാകില്ലെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ പതിനയ്യായിരത്തോളം ഭക്തർ എത്തിയെങ്കിൽ ഇത്തവണ മുപ്പതിനായിരത്തിലധികം പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. താത്പര്യമുള്ള ഭക്തർക്ക് 14 കിലോമീറ്റർ മല നടന്ന് കയറുന്നതിനും സാധിക്കും. രാവിലെ 6 മുതലാണ് പൊതുജനങ്ങളെ ജീപ്പുകളിൽ പ്രവേശിപ്പിക്കുന്നത്.