കടുത്ത സാമ്പത്തിക ഞെരുക്കം ; പുതിയ സർക്കാർ നട്ടംതിരിയും , ശമ്പള പരിഷ്കരണം ഉൾപ്പെടെ നിരവധി വെല്ലുവിളികൾ
കിഫ്ബി വായ്പാ തിരിച്ചടവ് മൂന്നിരട്ടിയാവും
തിരുവനന്തപുരം: ഒട്ടേറെ വാഗ്ദാനങ്ങളും അതിലേറെ പ്രതീക്ഷകളും നൽകി എത്തുന്ന പുതിയ സർക്കാർ സാമ്പത്തിക ഞെരുക്കത്തിൽ നട്ടംതിരിയാൻ സാദ്ധ്യത. ശമ്പളപരിഷ്കരണം, ക്ഷേമപെൻഷൻ വർദ്ധന, ഡി.എ, ലീവ് സറണ്ടർ തുടങ്ങിയവയുടെ കുടിശിക, കിഫ്ബിയുടെ വായ്പാതിരിച്ചടവ്, വർദ്ധിക്കുന്ന ധനക്കമ്മി. പുറമെ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നിയന്ത്രണവും കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കലും. എല്ലാം കൂടിയാവുമ്പോൾ ശരിക്കും വീർപ്പുമുട്ടും.
ശമ്പളപരിഷ്കരണം നടപ്പാക്കിയതോടെ 25,000കോടിയോളം രൂപയുടെ അധികബാദ്ധ്യത ഏറ്റെടുത്തുകൊണ്ടാണ് രണ്ടാം പിണറായി സർക്കാർ തുടങ്ങിയത്. ശമ്പളപരിഷ്കരണ കുടിശിക കൊടുത്തുതീർക്കാൻ കഷ്ടപ്പെടുകയായിരുന്നു. ഡി.എ കുടിശികയായി. മുൻകാല പ്രാബല്യമില്ലാതെ ഡി.എ അനുവദിച്ചാണ് തടിതപ്പിയത്. കേന്ദ്രസർക്കാർ സാമ്പത്തിക നിയന്ത്രണം കടുപ്പിച്ചതോടെ ഏതുനിമിഷവും ശമ്പളം മുടങ്ങുമെന്ന അവസ്ഥയിലൂടെയാണ് ഭരണം കടന്നുപോയത്.
പ്രതിസന്ധി അതിരൂക്ഷമായതിനാൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ടിൽ ഏകദേശം 2,700 കോടിരൂപ നൽകാതെയാണ് സർക്കാർ കാലാവധി പൂർത്തിയാക്കിയത്. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനാൽ സാമ്പത്തിക വർഷാവസാനം ഏകദേശം 7,000കോടിയുടെ കുറവാണ് നേരിട്ടത്.
റവന്യു കമ്മി 42,000 കോടിയിലേക്ക്
2025- 26 സാമ്പത്തികവർഷത്തെക്കാൾ 2026-27ൽ ധനസ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് സി.എ.ജിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്
2025ലെ മൊത്തം റവന്യു കമ്മി 28,227 കോടിയായിരുന്നു. 2026 നവംബറായപ്പോൾത്തന്നെ ഇത് 37,788 കോടിയായി. ഈ സാമ്പത്തിക വർഷം അവസാനം 42,000 കോടിയിലെത്താം
സർക്കാർ ജീവനക്കാർക്ക് അഞ്ചു ഗഡു ക്ഷാമബത്ത നൽകാനുണ്ട്. അതായത് 13%. ഇതു നൽകാൻ ഇന്നത്തെ സ്ഥിതിയിൽ കഴിയില്ല
ശമ്പളപരിഷ്കരണത്തിനു 20,000കോടിയിലേറെയും ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ കുടിശിക കൊടുക്കാൻ 10,000കോടിയോളവും വേണ്ടിവരും
അടിസ്ഥാന സൗകര്യവികസനത്തിനു കിഫ്ബി 1.24 ലക്ഷം കോടിയുടെ പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്. നിലവിൽ പ്രതിമാസം 3,200കോടിയാണ് തിരിച്ചടവ്. ഇതു മൂന്നിരട്ടിയാവും
നികുതിവരുമാനം 83,731കോടിയായി വർദ്ധിച്ചെങ്കിലും ചെലവ് 1.92ലക്ഷം കോടിയിലെത്തി. കൂടുതൽ കടമെടുക്കേണ്ടിവരും. ഈ വർഷത്തെ കടമെടുപ്പ് പരിധി കേന്ദ്രം നിശ്ചയിച്ചിട്ടില്ല. 4,700കോടിയുടെ താത്കാലികാനുമതിയാണ് നൽകിയത്
ധനകാര്യക്കമ്മിഷൻ ശുപാർശയിലൂടെ ഡിവിസീവ് പുൾ നികുതി വിഹിതം 10,000കോടി വർദ്ധിച്ചതാണ് ഏക ആശ്വാസം. സംസ്ഥാനത്തിനുള്ള വിഹിതം 1.92%ൽ നിന്ന് 2.38%ആക്കി.
ശക്തമായ സാമ്പത്തിക അടിത്തറയിട്ടാണ് രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കിയത്. അതിന്റെ നേട്ടം പുതിയ സർക്കാരിനുണ്ടാകും
- കെ.എൻ.ബാലഗോപാൽ,
ധനമന്ത്രി