യു.ഡി.എഫ് വന്നാൽ ലീഗ് ഭരിക്കും:വെള്ളാപ്പളളി
ചേർത്തല: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുസ്ലിംലീഗിന്റ ഭരണമായിരിക്കുമെന്നും ലീഗിന്റെ മുഖ്യമന്ത്രി വന്നാൽപോലും അത്ഭുതപ്പെടാനില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ പറഞ്ഞു.
കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രി ആരാകണമെന്നതിൽ ലീഗ് അഭിപ്രായം പറഞ്ഞത് ഇതിന്റെയെല്ലാം സൂചനയാണെന്നും മാറാട് ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ വകുപ്പുകൾ പാണക്കാട് തങ്ങളായിരിക്കും തീരുമാനിക്കുക.
ഇടതുപക്ഷം തോറ്റാൽ, ജനാധിപത്യം തോറ്റ് മതാധിപത്യം ജയിക്കുന്ന സ്ഥിതിയാകും.
എക്സിറ്റ് പോൾ ഫലം എപ്പോഴും ശരിയാകണമെന്നില്ല. ചെറിയ വ്യത്യാസത്തിലെങ്കിലും ഇടതുപക്ഷവും പിണറായിയും ഭരണത്തിലെത്തണമെന്നാണ് ആഗ്രഹിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിയുടെ ആഗ്രഹംപോലെ ഓഫീസ് പ്രവർത്തിപ്പിക്കാനായില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വിവാദ പുരുഷനായ പി.ശശിയെ എന്തിനു ഓഫീസിൽ വച്ചെന്നതിന് ഉത്തരമില്ല. മുഖ്യമന്ത്രിയെ കാണാൻപോലും അനുവദിക്കില്ല. മന്ത്രിമാരും എം.എൽ.എ മാരും പോലും പരാതി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പലതും അറിയുന്നില്ല. എം.വി. ജയരാജൻ ഓഫീസിൽ ഉണ്ടായിരുന്നപ്പോൾ സാധാരണക്കാർക്ക് ഉപകാരമുള്ള സ്ഥലമായിരുന്നു അവിടം.
ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്താൻ എൽ.ഡി.എഫ് സർക്കാർ വേണ്ടതു ചെയ്‌തെങ്കിലും ന്യൂനപക്ഷത്തിന്റെ വോട്ട് എൽ.ഡി.എഫിനു വേണ്ടവിധത്തിൽ കിട്ടിയിട്ടില്ല.ജില്ലയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണയത്തിൽ പോലും വലിയ പോരായ്മകളുണ്ടായതായും വെള്ളാപ്പള്ളി പറഞ്ഞു. ഭരണത്തിന്റെ ആലസ്യത്തിൽ എൽ.ഡി.എഫ് അണികൾ സജീവമായിരുന്നില്ല. ബി.ജെ.പി കുടൂതൽ വോട്ടുകൾ നേടും. ഇത് ഇരുമുന്നണികൾക്കും ദോഷം ചെയ്യും.
യു.ഡി.എഫ് അധികാരത്തിലെത്താൻ ആഗ്രഹിക്കാത്തതിനാൽ മുഖ്യമന്ത്രി ആരാകണമെന്ന് അഭിപ്രായം പറയുന്നില്ല.