അധിനിവേശ സസ്യങ്ങളെ സംഹരിക്കാനും ആപ്പ് #ഇന്നൊവേഷൻ സമ്മിറ്റിൽ തിളങ്ങി ഗവേഷണ വിദ്യാർത്ഥി അലീം യൂസഫ്
കോഴിക്കോട്: നാടിന്റെ ജെെവവൈവിധ്യത്തെ താളം തെറ്റിക്കുന്ന അധിനിവേശ സസ്യങ്ങളെ എങ്ങനെയറിയും...അവയെ എങ്ങനെ നശിപ്പിക്കും...? ഇതിനായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ ഇറങ്ങിത്തിരിച്ച മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷണ വിദ്യാർത്ഥി അലീം യൂസഫ് വിജയംകണ്ടു. നിർമിതബുദ്ധി അധിഷ്ഠിത ആപ്പായ 'നിയോഫൈറ്റ് ഐഡി നിർമ്മിച്ചു. ആപ്പ് വഴി ചെടിയുടെ ഫോട്ടോയെടുത്താൽ അവ പ്രശ്നക്കാരാനാണോ എന്ന് പറഞ്ഞു തരും. നശിപ്പിക്കേണ്ട രീതിയും അതിലുണ്ട്.
ഇംഗ്ളീഷിലും മലയാളത്തിലും വിവരങ്ങളുമുണ്ട്. ജിയോസ്പെഷ്യൽ ട്രാക്കിംഗ് വഴി ഓരോ ചെടിയുടെ വ്യാപനം മാപ്പ് ചെയ്യാനും ഗവേഷകർക്കും വനം വകുപ്പിനും കൃത്യമായി വിവരങ്ങൾ ലഭിക്കാനും സാധിക്കും.
ആപ്പിന് അംഗീകാരമായി അന്താരാഷ്ട്ര യുവജന ജൈവവൈവിദ്ധ്യ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ എക്കോ യൂത്ത് ഇന്നൊവേഷൻ സമ്മിറ്റിൽ ഒന്നാം സ്ഥാനവും 28 കാരൻ അലീം സ്വന്തമാക്കി.നിലമ്പൂർ മമ്പാട് സ്വദേശിയായ അലീം യൂസഫ് വികസിപ്പിച്ച നിയോഫൈറ്റ് ആപ്പ് ഫെബ്രുവരിയിൽ മന്ത്രി പി. രാജീവാണ് പുറത്തിറക്കിയത്.
ആപ്പിനെ കൂടാതെ വെബ്സെെറ്റും പുറത്തിറക്കിയിട്ടുണ്ട്. വിവിധ ഭാഷകളിലും ആപ്പ് പരിചയപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് അലീം. തന്റെ ഗൈഡും എം.ബി.ജി. ഐ.പി.എസ് സയന്റിസ്റ്റ് ഇൻ ചാർജുമായ ഡോ. എൻ.എസ്. പ്രദീപിന്റെ മേൽനോട്ടത്തിൽ സുഹൃത്ത് സമീൽ ഹസന്റെ സഹകരണത്തോടെയുമാണ് ആറു മാസത്തിലധികം സമയമെടുത്ത് ആപ്പ് തയ്യാറാക്കിയത്. പദ്ധതി വിപുലീ കരിക്കുന്നതിനായി 1.5 ലക്ഷം രൂപയുടെ സീഡ് ഗ്രാന്റും ഡബ്ല്യു. ഡബ്ല്യു.എഫിൽ നിന്ന് ഉടൻ ലഭിക്കും.ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്.
96 അധിനിവേശ സസ്യങ്ങൾ
96 അധിനിവേശ സസ്യങ്ങളുണ്ടെന്നാണ് ആപ്പ് വഴി കണ്ടെത്തിയത്. 66,000 സസ്യങ്ങളുടെ ചിത്രങ്ങൾ ഇതിനായി ഉപയോഗിച്ചു. മഞ്ഞക്കൊന്ന, ഉമ്മം,ധൃതരാഷ്ട്രപ്പച്ച, കുളവാഴ തുടങ്ങി നിരവധി അധിനിവേശ സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്.
#അധിനിവേശ സസ്യങ്ങൾ വനമേഖലകളിലും കൃഷിയിടങ്ങളിലും ജലാശയങ്ങളിലും തണ്ണീർത്തടങ്ങളിലും അതിവേഗം വ്യാപിച്ച് ആവാസവ്യവസ്ഥയ്ക്കുതന്നെ ഭീഷണിയായി മാറുകയാണ്. മറ്റ് സസ്യങ്ങൾക്ക് ലഭിക്കേണ്ട പോഷകങ്ങൾ വലിച്ചെടുക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു.