എ.ഐ ക്യാമറ പദ്ധതി സുതാര്യം: കെൽട്രോൺ

Friday 01 May 2026 12:00 AM IST

തിരുവനന്തപുരം: റോഡ് അപകടമരണങ്ങൾ കുറയ്ക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കിയ എ.ഐ ക്യാമറ പദ്ധതിയുടെ പർച്ചേസ് നടപടിക്രമങ്ങൾ വിവിധ ഏജൻസികൾ പരിശോധിച്ച് സുതാര്യത ഉറപ്പു വരുത്തിയിട്ടുള്ളതാണെന്ന് കെൽട്രോൺ അറിയിച്ചു. പദ്ധതിയുടെ വിജയകരമായ നിർവഹണത്തോടെ പല സംസ്ഥാനങ്ങളും കെൽട്രോണിനെ സമീപിച്ചു. അതിനിടെ പൊതുതാല്പര്യ ഹർജിയടക്കം പലതരത്തിലുള്ള വിവാദങ്ങൾ ഉയർന്നത് കെൽട്രോണിന്റെ പ്രതിച്ഛായയെയും വിറ്റുവരവിനെയും സാരമായി ബാധിച്ചു. അല്ലെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ട വിറ്റുവരവ് നേടുമായിരുന്നു.

വീണ്ടും അടിസ്ഥാനരഹിതമായ വിവാദങ്ങൾ സൃഷ്ടിക്കുമ്പോൾ അത് ജീവനക്കാരുടെ മനോവീര്യത്തെ ബാധിക്കും. സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകർക്കും. പദ്ധതി കമ്മിഷൻ ചെയ്ത് 2 വർഷവും 10 മാസവും കഴിഞ്ഞപ്പോൾ നൽകിയ 903.5 കോടിരൂപയുടെ നോട്ടീസുകളിൽ നിന്ന് സർക്കാർ ഇതുവരെ 304 കോടി പിഴയായി പിരിച്ചെടുത്തു. പദ്ധതി നടപ്പാക്കിയതിനുശേഷം സംസ്ഥാനത്ത് 500ലധികം റോഡപകട മരണങ്ങൾ കുറഞ്ഞു. പദ്ധതി നിർവഹണത്തിനായി ഇതുവരെ കെൽട്രോണിന് ലഭിക്കേണ്ട 127 കോടിയിൽ 70 കോടി മാത്രമാണ് ലഭിച്ചത്. എങ്കിലും കരാർപ്രകാരം പദ്ധതിയുടെ നടത്തിപ്പും പരിപാലനവും കുറ്റമറ്റ രീതിയിലാണ് കെൽട്രോൺ നടത്തുന്നതെന്നും അധികൃതർ അറിയിച്ചു.