പുറപ്പെട്ട ട്രെയിനിൽ ചാടിക്കയറിയ യുവതിക്ക് ട്രാക്കിൽ ദാരുണാന്ത്യം
കൊച്ചി: പ്ലാറ്റ്ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച യുവതി ട്രെയിനിന് അടിയിൽപ്പെട്ട് ദാരുണമായി മരിച്ചു. കൊല്ലം മൺട്രോതുരുത്ത് തുമ്പുമുഖം നെൻമേനിതെക്ക് തുണ്ടത്തിൽ വീട്ടിൽ ബൈജുവിന്റെ ഭാര്യ ചിപ്പി (31)യാണ് മരിച്ചത്. മൺട്രോത്തുരുത്തിലുള്ള ഭർതൃമാതാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ എത്താനുള്ള തിരക്കിലായിരുന്നു യുവതി.
എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷൻ അഞ്ചാംനമ്പർ പ്ലാറ്റ്ഫോമിൽ ഇന്നലെ പുലർച്ചെ 5.11നായിരുന്നു അപകടം. ഒരു മിനിട്ട് വൈകി പുറപ്പെട്ട എറണാകുളം-വഞ്ചിനാട് എക്സ്‌പ്രസ് ട്രെയിനിന്റെ ഓർഡിനറി കോച്ചിൽ കയറാൻ ശ്രമിക്കവേ പിടിവിട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലൂടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ചിപ്പിയുടെ തലയിൽകൂടി ചക്രം കയറിയിറങ്ങി. യാത്രക്കാർ അപായച്ചങ്ങല പിടിച്ച് ട്രെയിൻ നിറുത്തി. ചക്രങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന മൃതദേഹം 45 മിനിട്ടിനു ശേഷമാണ് പുറത്തെടുക്കാനായത്. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി രാത്രിയോടെ മൺട്രോതുരുത്തിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കാക്കനാട് പോസ്റ്റ്ഓഫീസിനു സമീപം ആധാരമെഴുത്ത് ഓഫീസിലായിരുന്നു ചിപ്പിയുടെ ജോലി.
മൺട്രോതുരുത്ത് പട്ടംതുരുത്ത് കുമാരവിലാസം വീട്ടിൽ പരേതരായ ദയാനന്ദൻ-വിജയമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: ദേവനന്ദ്, ദേവനന്ദിത.
കയറാൻ ശ്രമിച്ചത്
ട്രെയിൻ മാറി
രോഗബാധിതയായ ഭർതൃമാതാവിനെ ആശുപത്രിയിൽ കൊണ്ടുപോകാനാണ് ഇന്നലെ പുലർച്ചെ നാട്ടിലേക്ക് പുറപ്പെട്ടത്. വാഴക്കാലയിലെ താമസസ്ഥലത്ത് നിന്ന് പുലർച്ചെ സ്റ്റേഷനിൽ എത്തിയ ചിപ്പി മൺട്രോതുരുത്ത് സ്റ്റേഷനിൽ സ്റ്റോപ്പുള്ള ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്‌പ്രസിൽ യാത്ര ചെയ്യാനാണ് ടിക്കറ്റെടുത്തത്. വഞ്ചിനാടിന് മൺട്രോതുരുത്തിൽ സ്റ്റോപ്പില്ല. അബദ്ധത്തിൽ ട്രെയിൻ മാറിക്കയറുമ്പോഴാണ് അപകടമെന്ന് കരുതുന്നു. പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്തെ നടപ്പാലത്തിൽ നിന്ന് യുവതി ഓടിയിറങ്ങുന്ന സി.സി ടിവി ദൃശ്യങ്ങൾ ആർ.പി.എഫിന് ലഭിച്ചു.പ്ലസ് ടുവും കമ്പ്യൂട്ടർ കോഴ്സും കഴിഞ്ഞ ചിപ്പി നാട്ടിൽ അക്ഷയകേന്ദ്രത്തിൽ ജോലി ചെയ്തിട്ടുണ്ട്. ആറുമാസം മുമ്പാണ് എറണാകുളം കാക്കനാട് ജോലിക്കെത്തിയത്.