ആലിപ്പഴവർഷത്തിൽ വെള്ളപുതച്ച് ബംഗളൂരു
ബംഗളൂരു: കൊടുംചൂടിൽ മരിച്ചുപോകുമെന്ന അവസ്ഥയിലാണ് കഴിഞ്ഞ ദിവസം ബംഗളൂരു നഗരത്തിൽ ശക്തമായ മഴ പെയ്തത്. കാറ്റുവീശി... പിന്നാലെ തണുപ്പിന്റെ, ആശ്വാസത്തിന്റെ, കൗതുകത്തിന്റെ ആലിപ്പഴങ്ങൾ പൊഴിഞ്ഞു. ഒന്നും രണ്ടുമല്ല. നഗരത്തെ ഇട്ടുമൂടുന്ന രീതിയിൽ ആലിപ്പഴം. റോഡിലും വീട്ടുമുറ്റത്തുമെല്ലാം ആലിപ്പഴങ്ങൾ നിറഞ്ഞു... കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ലാതെ ആളുകൾ കോരിയെടുത്തു കളിച്ചു. ഇതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
കർണാടകയിൽ ഈ വർഷത്തെ റെക്കാഡ് മഴയാണ് ഒറ്റ ദിവസം പെയ്തത്. ഒന്നര മണിക്കൂറോളം നിറുത്താതെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ഈ മഴയിലാണ് ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണ് മലയാളികളടക്കം ഏഴുപേർ മരണപ്പെട്ടത്. കഫേകളിലടക്കം ആലിപ്പഴം വീണുകിടക്കുന്നത് കാഴ്ചയ്ക്ക് സുന്ദരമായിരുന്നെങ്കിലും കടകളൊന്നും തുറക്കാനായില്ല. കെട്ടിടങ്ങളിൽ വെള്ളം കയറി. 14 ലക്ഷം വില വരുന്ന പുസ്തകങ്ങൾ നശിച്ചു. സാധനങ്ങൾ ഒലിച്ചുപോയി. ഒട്ടേറെ മരങ്ങൾ ഒടിഞ്ഞുവീണു. ഗതാഗതം തടസപ്പെട്ടു.
നീരാവിപ്പഴം
ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കൊപ്പം വീഴുന്ന ഐസ് കട്ടകളാണ് നമുക്ക് ആലിപ്പഴം. അന്തരീക്ഷത്തിലെ അമിതമായ ചൂടിൽ
മുകളിലേക്കുപോകുന്ന നീരാവി തണുത്ത വായുവുമായി സമ്പർക്കത്തിലേർപ്പെടും. മഞ്ഞുകണങ്ങളാവുകയും മുകളിലേക്ക് പോകുംതോറും ഐസുകട്ടകളാകും. ഉരുകി താഴേക്ക്. അതിനാൽ കൃത്യമായ ആകൃതിയുണ്ടാവാറില്ല.
ആഘാതം വലുത്
ആശ്വാസവും ആനന്ദവുമൊക്കെയാണെങ്കിലും ആലിപ്പഴത്തിന്റെ ആഘാതം ചെറുതല്ല.1986 ഏപ്രിൽ 14ന് ആലിപ്പഴം പെയ്ത് ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് ജില്ലയിൽ 92 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതാണ് ആലിപ്പഴ ദുരന്തങ്ങളിൽ വലുത്.
വർഷങ്ങൾ പിന്നോട്ടു പോയതുപോലെ തോന്നി. കാർ നിറുത്തി ആലിപ്പഴം ആവോളം ആസ്വദിച്ചു
-വെങ്കിടേഷ് പ്രസാദ്
കർണാടക ക്രിക്കറ്റ്
അസോ. പ്രസിഡന്റ്