വി.എസ്. ശിവകുമാറിന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ട് വിജിലൻസ് കോടതി മാറ്റിവച്ചു

Friday 01 May 2026 12:50 AM IST

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിന് ക്ലീൻ ചിറ്റ് നൽകിയുള്ള വിജിലൻസ് റിപ്പോർട്ട് അംഗീകരിക്കുന്നതിൽ തീരുമാനമെടുക്കുന്നത് കോടതി മാറ്റിവച്ചു. ശിവകുമാറിന്റെ ഡ്രൈവർ ഷൈജു ഹരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുവാദം ലഭിച്ചതിനു ശേഷം ക്ലീൻ ചിറ്റ് റിപ്പോർട്ട് അംഗീകരിക്കുന്ന കാര്യത്തിൽ നടപടി സ്വീകരിക്കാം എന്നാണ് പ്രത്യേക വിജിലൻസ് കോടതിയുടെ നിലപാട്. ഷൈജു ഹരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുമതിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് വിജിലൻസ് വ്യക്തതമാക്കിയതോടെയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എ.മനോജാണ് കേസ് പരിഗണിക്കുന്നത്.

വി.എസ്.ശിവകുമാർ, ഡ്രൈവർ ഷൈജു ഹരൻ, എം.രാജേന്ദ്രൻ, എൻ.എസ്.ഹരി എന്നിവരായിരുന്നു കേസിലെ പ്രതികൾ. 2011- 16 കാലഘട്ടത്തിൽ പേഴ്‌സണൽ സ്റ്റാഫിന്റേയും സുഹൃത്തുക്കളുടെയും പേരിൽ മുൻ മന്ത്രി വി.എസ്.ശിവകുമാർ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കേസ്. 2011 -16 കാലഘട്ടത്തിൽ യു.ഡി.എഫ് മന്ത്രിസഭയിൽ ആരോഗ്യം, ദേവസ്വം മന്ത്രിയായിരുന്നു വി.എസ്.ശിവകുമാർ.