ആദ്യ അങ്കം, സ്പോട്ടിൽ സമനില

Friday 01 May 2026 12:02 AM IST

ആഴ്സനൽ - അത്‌ലറ്റിക്കോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമി 1-1ന് സമനിലയിൽ

ഇരുടീമുകളും ഗോളടിച്ചത് പെനാൽറ്റി സ്പോട്ട് കിക്കുകളിൽ നിന്ന്

മാഡ്രിഡ് : ഇംഗ്ളീഷ് ക്ളബ് ആഴ്സനലും സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ആദ്യപാദ സെമിഫൈനൽ 1-1ന് സമനിലയിൽ പിരിഞ്ഞു. അത്‌ലറ്റിക്കോയുടെ തട്ടകമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ ഇരു ടീമുകളും പെനാൽറ്റിയിലൂടെ നേടിയ ഗോളിനായിരുന്നു സമനില. 44-ാം മിനിട്ടിൽ വിക്ടർ ഗ്യോക്കേഴ്സാണ് പെനാൽറ്റിയിലൂടെ ആഴ്സനലിന്റെ ഗോൾ നേടിയത്. 56-ാം മിനിട്ടിൽ യൂലിയൻ അൽവാരേസ് മറു പെനാൽറ്റിയിലൂടെ കളി സമനിലയിലാക്കി.

സ്വന്തം തട്ടകത്തിൽ അത്‌ലറ്റിക്കോയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. 13-ാം മിനിട്ടിൽ ബോക്സിന് നടുവിൽ നിന്ന് അൽവാരേസ് തൊടുത്ത ഒരുഗ്രൻ ഷോട്ട് ആഴ്സനൽ ഗോളി ഡേവിഡ് റായ തട്ടിയകറ്റിയിരുന്നു. 30-ാം മിനിട്ടിൽ ആഴ്സനലിന്റെ നോനി മദ്യൂക്കെയുടെ ഗോളെന്ന് തോന്നിപ്പിച്ച ഒരു ഷോട്ട് പുറത്തത്തക്കുപോയി. പെനാൽറ്റികളൊഴിച്ചാൽ വിരസമായിരുന്ന മത്സരത്തിൽ ഇരുടീമുകൾക്കും പിന്നീട് ഗോളടിക്കാൻ ലഭിച്ച അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താനായില്ല.

കഴിഞ്ഞ ദിവസം ന‌ടന്ന മറ്റൊരു ആദ്യപാദ സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി 5-4ന് മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ചിരുന്നു. ചാമ്പ്യൻസ് ലീഗ് സെമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരമായിരുന്നു ഇത്.

പെനാൽറ്റികൾ വന്നവഴി

1. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് പന്തുമായി ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ വിക്ടർ ഗ്യോക്കേഴ്സിനെ പിന്നിൽ നിന്ന് ഫൗൾ ചെയ്ത് വീഴ്ത്തിയതിനാണ് റഫറി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. അത്‌ലറ്റിക്കോ താരങ്ങളും കോച്ച് ഡീഗോ സിമയോണിയും പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനം മാറ്റിയില്ല. കിക്കെടുത്ത ഗ്യോക്കേഴ്സ് നിഷ്പ്രയാസം ഗോളി ഒബ്ളാക്കിനെ കബളിപ്പിച്ച് പന്ത് വലയിലാക്കി.

2. രണ്ടാം പകുതി തുടങ്ങി അധികം കഴിയുംമുന്നേ അത്‌ലറ്റിക്കോയ്ക്ക് അനുകൂലമായി സ്പോട്ട്കിക്ക് ലഭിച്ചു. 52-ാം മിനിട്ടിൽ അത്‌ലറ്റിക്കോ താരം ഗ്രീസ്മാൻ ഗോളിമാത്രം മുന്നിൽ നിൽക്കേ ഒരവസരം കളഞ്ഞിരുന്നു. ഇതിന് പിന്നാലെ അത്‌ലറ്റിക്കോയുടെ ഒരു മുന്നേറ്റം ബോക്സിനുളളിൽ നിന്ന ആഴ്സനൽ താരം ബെൻ വൈറ്റിന്റെ കൈയിൽ തട്ടിയിരുന്നു. അത്‌ലറ്റിക്കോ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും ഹാൻഡ്ബാൾ കാണാതിരുന്ന റഫറി വാർ പരിശോധിച്ചാണ് സ്പോട്ട് കിക്ക് വിധിച്ചത്. കിക്കെടുത്ത അൽവാരേസ് വലതുളച്ചു.

രണ്ടാം പാദം അടുത്ത ആഴ്ച

ആഴ്സനലും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനൽ അടുത്ത ചൊവ്വാഴ്ച രാത്രി ആഴ്സനലിന്റെ തട്ടകത്തിൽ നടക്കും. ബുധനാഴ്ച രാത്രിയാണ് പി.എസ്.ജിയും ബയേണും തമ്മിലുള്ള രണ്ടാം പാദ സെമി.