മലയാളി സഹോദരിമാർ കടലിൽ മരിച്ച നിലയിൽ സംഭവം കന്യാകുമാരിയിൽ യു.എസിൽ നിന്നെത്തിയത് അടുത്തിടെ
നാഗർകോവിൽ/പാലാ: കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരുടെ മൃതദേഹം കടലിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂർ കുരിക്കാട്ടിൽ ഫിലിപ്പ്-മേരി ദമ്പതികളുടെ മക്കളായ ആൻ ഫിലിപ്പ് (35), മീര ഫിലിപ്പ് (32) എന്നിവരാണ് മരിച്ചത്. അമേരിക്കയിൽ താമസിക്കുന്ന ഇവർ ഏതാനും ദിവസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. ഇന്നലെ രാവിലെ മത്സ്യബന്ധനത്തിന് പോയി മടങ്ങിയ മത്സ്യത്തൊഴിലാളികളാണ് കന്യാകുമാരി വാവത്തുറെ ഭാഗത്ത് മൃതദേഹങ്ങൾ കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു.
പൊലീസെത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു. ആത്മഹത്യയാണോ ഒരാൾ തിരയിൽപ്പെട്ടപ്പോൾ മറ്റൊരാൾ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരും അപകടത്തിൽപ്പെട്ടതാണോ
എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ ഇവർ രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് 26ന് വൈകിട്ടാണ് കന്യാകുമാരിയിലെത്തിയത്. ഹോട്ടലിൽ മുറിയെടുത്ത ശേഷം പുറത്തുപോയ ഇവർ രണ്ടുദിവസം കഴിഞ്ഞും മടങ്ങിയെത്തിയില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. ഇരുവരും ഹോട്ടലിൽ നൽകിയ നമ്പറിൽ ജീവനക്കാർ വിളിച്ചപ്പോൾ മാതാവ് മേരിയാണ് സംസാരിച്ചത്.
കാണാതായ വിവരം ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കൾ കന്യാകുമാരിയിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിടെയാണ് മൃതദേഹങ്ങൾ കണ്ടത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ ആശാരിപ്പള്ളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.