കെ-ടെറ്റ് പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കും
ന്യൂഡൽഹി: കെ- ടെറ്റ് യോഗ്യത അനിവാര്യമാക്കിയ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ മേയ് 13ന് തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. 2009ലെ വിദ്യാഭ്യാസഅവകാശ നിയമം വന്നതിനു മുൻപ് നിയമിതരായ, ഇനി അഞ്ചു വർഷത്തിലധികം സർവീസുള്ള സർക്കാർ, എയ്ഡഡ് അദ്ധ്യാപകർ രണ്ടുവർഷത്തിനകം കെ- ടെറ്റ് യോഗ്യത നേടണമെന്ന് 2025 സെപ്‌തംബറിൽ സുപ്രീംകോടതി വിധിച്ചിരുന്നു. രാജ്യത്തെ 25 ലക്ഷത്തിൽപ്പരവും കേരളത്തിലെ 75,000ൽ അധികവും അദ്ധ്യാപകരെ നേരിട്ടു ബാധിക്കുന്ന വിഷയമാണെന്നാണ് ഹർജികളിൽ പറയുന്നത്. ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ അടക്കം ഹർജിക്കാർ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ചേംബറിൽ വിഷയം പരിഗണിച്ച ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് അപേക്ഷ അംഗീകരിക്കുകയായിരുന്നു.