ജമ്മു-ശ്രീനഗർ ട്രെയിൻ സർവീസ് തുടങ്ങി
വന്ദേഭാരത് ആണ് സർവീസ് നീട്ടിയത്
ന്യൂഡൽഹി: ഇന്ത്യയിലെവിടെ നിന്നും കാശ്മീർ താഴ്‌വരയിൽ ട്രെയിനിൽ എത്തിച്ചേരാനാകും വിധം നേരിട്ടുള്ള റെയിൽ കണക്റ്റിവിറ്റി യാഥാർത്ഥ്യമായി. ഇതോടെ ഏതു കാലാവസ്ഥയിലും കാശ്‌മീർ താഴ്‌വരയിലേക്ക് പ്രവേശനവും ഉറപ്പായി. കത്രയിൽ നിന്ന് ശ്രീനഗർ വരെ സർവീസ് നടത്തിയിരുന്ന വന്ദേഭാരത് എക്‌സ്‌പ്രസ് ഇന്നലെ മുതൽ ജമ്മു താവിയിലേക്ക് നീട്ടി. റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ഫ്ളാഗ് ഓഫ് ചെയ്‌തു.
കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത വന്ദേ ഭാരതിലെ കോച്ചുകൾ എട്ടിൽ നിന്ന് 20 ആയി വർദ്ധിപ്പിച്ചു. ജമ്മുവിനെയും കാശ്മീരിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യ പാസഞ്ചർ ട്രെയിനാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് കാശ്‌മീർ താഴ്‌വരയിൽ എത്താനും ഇതു വഴി തുറക്കും.
ചെനാബ് പാലം പൂർത്തിയായതോടെയാണ് ജമ്മു-കാശ്‌മീർ റെയിൽവേ കണക്‌ടിവിറ്റി യാഥാർത്ഥ്യമായത്. ആപ്പിൾ, പാലുൽപ്പന്നങ്ങൾ എന്നിവയുമായി ചരക്കു ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.