ഇന്ന് മുതൽ അന്തിമഹാകാളനിലും ഉത്രാളിക്കാവിലും ആചാരവെടിയില്ല
കൊച്ചി: വടക്കാഞ്ചേരി ഉത്രാളിക്കാവ്,തൃശൂർ അന്തിമഹാകാളൻ ക്ഷേത്രങ്ങളിലും നൂറ്റാണ്ടുകളായി നിലവിലുള്ള ആചാരവെടി ഇന്നു മുതൽ നിലയ്‌ക്കും. എറണാകുളം ശിവക്ഷേത്രത്തിലും തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലും നിർമ്മാല്യത്തിന് ദേവകളെ ഉണർത്തുന്ന ഈ ആചാരം മുടങ്ങുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. നാലിടത്തും കൊച്ചിൻ ദേവസ്വം ബോർഡിന്റെ കെടുകാര്യസ്ഥതയാണ് കാരണം.
എറണാകുളത്തും തിരുവഞ്ചിക്കുളത്തും അന്തിമഹാകാളനിലും വെടിമരുന്നു സൂക്ഷിക്കുന്നതിനുള്ള എൽ.ഇ 2 ലൈസൻസ് ജില്ലാ കളക്ടർ നിഷേധിച്ചതാണെങ്കിൽ,ഉത്രാളിക്കാവിൽ കരാറുകാരന്റെ താത്പര്യക്കുറവാണ്. ഇവിടെ വെടിവഴിപാടിലൂടെയുള്ള വരുമാനം തീരെക്കുറവായതാണ് പ്രശ്നം. മറ്റിടങ്ങളിൽ വെടിപ്പുരയുടെ ദൂരപരിധി ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ല. അത് പരിഹരിക്കാനുള്ള നടപടികളിലും വീഴ്ചയുണ്ടായി.കഴിഞ്ഞമാസം അന്തിമഹാകാളൻക്ഷേത്രത്തിൽ കതിനകൾക്ക് തീ പിടിച്ച് വെടിവഴിപാട് നടത്തിപ്പുകാരൻ മരിച്ചതോടെയാണ് ലൈസൻസ് പ്രശ്നം സങ്കീർണമായത്. ലൈസൻസില്ലെങ്കിൽ ആചാരവെടിയും വെടിവഴിപാടും വേണ്ടെന്ന് ദേവസ്വം വാക്കാൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ദേവസ്വം ബോർഡുകൾക്ക് ക്ഷേത്രാചാരങ്ങളും ചടങ്ങുകളും നിലനിറുത്തുന്നതിൽ താത്പര്യമില്ല. ക്ഷേത്രഭരണം വിശ്വാസികൾക്ക് കൈമാറണം.
ആർ.വി.ബാബു
സംസ്ഥാന പ്രസിഡന്റ്, ഹിന്ദു ഐക്യവേദി