ഹജ്ജ്: കൊച്ചിയിൽനിന്ന് ആദ്യ വിമാനം പുറപ്പെട്ടു

Friday 01 May 2026 12:43 AM IST

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടകസംഘം ജിദ്ദയിലേക്ക് യാത്രയായി. ഇന്നലെ ഉച്ചയ്ക്ക് 2.10ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഫ്ലൈനാസ് എയർവെയ്സിന്റെ എക്സ്.വൈ 8008 നമ്പർ വിമാനത്തിൽ 216 പുരുഷൻമാരും 214 വനിതകളും അടക്കം 430 തീർത്ഥാടകരാണുള്ളത്. ആദ്യഹജ്ജ് വിമാനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ സി. ഷാനവാസ്, ഡെപ്യൂട്ടി ഡി.ഇ.ഒ മുഹമ്മദ് നിയാസ് അഹമ്മദ്, അൻവർ സാദത്ത് എം.എൽ.എ, എയർപോർട്ട് ഡയറക്ടർ ജി. മനു തുടങ്ങിയവർ പങ്കെടുത്തു. തീർത്ഥാടകരുടെ യാത്രഅയപ്പ് സംഗമത്തിൽ ക്യാമ്പ് തസ്‌കിയത്ത് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്‌കുഞ്ഞ് മൗലവി പ്രാർഥനയ്ക്ക് നേതൃത്വം നൽകി.

ഇന്ന് രാവിലെ എട്ടിന് യാത്രതിരിക്കുന്ന വിമാനത്തിൽ 430 തീർഥാടകർ യാത്രയാകും. 429 തീർത്ഥാടകരുമായി രാത്രി 11ന് മറ്റൊരു വിമാനവും യാത്രതിരിക്കും. ഈ വിമാനത്തിൽ വനിതകൾ മാത്രമാണ് ഉണ്ടാകുക. ഇവരോടൊപ്പം സഹായികളായി എ. നിസ, പി.എച്ച്. നസീമ എന്നീ വനിതാ വാളണ്ടിയർമാരും യാത്രയാകും. നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നാണ് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തീർത്ഥാടകർ യാത്രയാകുന്നത്. കരിപ്പൂർ, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള ഹജ്ജ് സർവീസുകൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കും.