പൊലീസുകാരെ ആക്രമിച്ചതിന് റസലിനെതിരെ കേസ്
കൊച്ചി: കൈവിലങ്ങുമായി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഒളിവിൽ കഴിയവേ ഇടപ്പള്ളി തോട്ടിൽനിന്ന് പിടിയിലായ റസൽ മുഹമ്മദിനെതിരെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കുറ്റത്തിന് എളമക്കര പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ പ്രശാന്ത് ബാബു, സി.പി.ഒ ഹരീഷ് ബാബു എന്നിവരെ ആക്രമിച്ചതിനാണ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏർപ്പിച്ചതിനും ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയത്.
ഞായറാഴ്ച വടക്കൻ പറവൂരിലെ മജിസ്ട്രേട്ടിന്റെ വീട്ടിൽനിന്ന് കൈവിലങ്ങുമായി കടന്ന റസൽ ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉണ്ടെന്നറിഞ്ഞ് കസ്റ്റഡിയിൽ എടുക്കാൻ എത്തിയപ്പോൾ ബുധനാഴ്ച പകലായിരുന്നു ആക്രമണം. പ്രശാന്ത് ബാബുവിനെയും ഹരീഷ് ബാബുവിനെയും അടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തശേഷമാണ് ഇവിടെനിന്ന് ഓടി ചേരാനല്ലൂർ ഭാഗത്തെ ഇടപ്പള്ളിത്തോട്ടിൽ ചാടിയത്. ആക്രമണത്തിൽ രണ്ടു പൊലീസുകാർക്കും പരിക്കേറ്റു.
കടവന്ത്ര പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടതിന് റസലിനും കൂട്ടുപ്രതി സൂരജിനുമെതിരെ വടക്കൻപറവൂർ പൊലീസ് ഞായറാഴ്ച രാത്രി കേസെടുത്തിരുന്നു. കടവന്ത്ര കമ്മട്ടിപ്പാടത്തും എറണാകുളം നോർത്തിലും നടന്ന രണ്ട് കവർച്ചാക്കേസുകളിൽ കടവന്ത്ര പൊലീസും നോർത്ത് പൊലീസും കേസെടുത്തതും കഴിഞ്ഞയാഴ്ചയാണ്.