ബംഗളൂരു ദുരന്തം: കുടുംബശ്രീ അംഗങ്ങൾക്ക് വിടചൊല്ലി രാമമംഗലം

Friday 01 May 2026 1:00 AM IST

കൊച്ചി (രാമമംഗലം): ബംഗളൂരുവിൽ വിനോദ യാത്രയ്‌ക്കിടെ മതിൽ തകർന്നുവീണ് മരിച്ച കിഴുമുറി തേക്കേയിറമ്പിൽ സ്മിത രഘു (49), കൊട്ടാരത്തുമനക്കുടിയിൽ കെ.കെ. ലത (57) എന്നിവർക്ക് നാട് കണ്ണീരോടെ യാത്രാമൊഴിയേകി. ചിരിച്ചുകളിച്ച് യാത്ര തിരിച്ചവർ നിർജീവ ശരീരങ്ങളായി തിരികെ എത്തിയത് ഏവർക്കും വിങ്ങലായി.

അപകടത്തിൽ പരിക്കേറ്റ രാമമംഗലം സ്വദേശികളായ പ്രീതി രാജു (51), മായ മണികണ്ഠൻ (51), സിജി അനിൽ (45) എന്നിവർ ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അഞ്ചു പേരും രാമമംഗലം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് യൂണിറ്റിലെ സജീവ അംഗങ്ങളായിരുന്നു.

ജില്ലാ കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച വിനോദയാത്രയുടെ ഭാഗമായാണ് സംഘം ബംഗളൂരുവിലേക്ക് പോയത്. ബുധനാഴ്ച രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട സംഘം അന്നു വൈകിട്ട് ബംഗളൂരുവിലെ ശിവാജി നഗറിൽ എത്തിയപ്പോഴാണ് ദുരന്തം സംഭവിച്ചത്. ശക്തമായ മഴയിൽ നിന്ന് രക്ഷപ്പെടാൻ സമീപത്തെ മതിലിനോട് ചേർന്ന് കെട്ടിയിരുന്ന ടാർപോളിന് കീഴിൽ നിൽക്കവെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. വഴിയോര കച്ചവടക്കാരുൾപ്പെടെ ഏഴ് പേരാണ് അപകടത്തിൽ മരിച്ചത്.

ബംഗളൂരുവിൽ നിന്ന് റോഡ് മാർഗം ഇന്നലെ ഉച്ചയോടെ രാമമംഗലത്ത് എത്തിച്ച മൃതദേഹങ്ങൾ ഗ്രാമപഞ്ചായത്ത് ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും എത്തിയിരുന്നു. സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ ജി. പ്രിയങ്ക പുഷ്പചക്രം അർപ്പിച്ചു. സ്മിതയുടെ സംസ്കാരം തറവാട്ടുവളപ്പിലും ലതയുടെ സംസ്കാരം പൊതുശ്മശാനത്തിലും നടത്തി.