ഈ മാസം രോഗം ബാധിച്ചത് 49 പേർക്ക്: ശ്രദ്ധിക്കേണ്ടത് കുടിവെള്ളവും ഭക്ഷണവും, ജാഗ്രതാ നിർദ്ദേശം

Friday 01 May 2026 10:44 AM IST

കൊല്ലം: വേനൽച്ചൂടും മഴയും ഇടകലർന്നു നിൽക്കുന്നതിനാൽ ജില്ലയിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) പടരുന്നു. ഈ മാസം 49 പേർക്കാണ് മഞ്ഞപ്പിത്തം പിട‌ിപെട്ടത്. കോറ്റങ്കര ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിൽ രോഗഭീതി ശക്തമായതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

 കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്. പൊതുസ്ഥലങ്ങളിൽ വിൽക്കുന്ന ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കണം. വ്യാവസായിക ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന ഐസ് ബ്ലോക്കുകൾ പാനീയങ്ങളിൽ ഉപയോഗിക്കരുത്.

പകരം ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ചുള്ള ക്യൂബ് ഐസുകൾ മാത്രമേ ഉപയോഗിക്കാവൂ. മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കുന്നത് മരണത്തിനു വരെ കാരണമായേക്കാം. പനി മാറാനായി ഡോക്ടറുടെ നിർദ്ദേശമില്ലാതെ പാരസെറ്റമോൾ ഗുളികകൾ കഴിക്കരുത്. ഇത് കരളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കും. സർക്കാർ അംഗീകാരമില്ലാത്ത ഒറ്റമൂലി ചികിത്സാ കേന്ദ്രങ്ങളെ ആശ്രയിക്കരുത്.

രോഗലക്ഷണങ്ങൾ ശരീരവേദനയോടു കൂടിയ പനി, തലവേദന, അമിതമായ ക്ഷീണം, ഓക്കാനം, ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് കണ്ണിലും മൂത്രത്തിലും മഞ്ഞനിറം പ്രകടമാകും. രക്തപരിശോധനയിലൂടെ മാത്രമേ രോഗം ഉറപ്പിക്കാനാവൂ. സാധാരണയായി രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയോടെയാണ് രോഗം പുറത്തുവരുന്നത്.

 ശുചിത്വം: വ്യക്തി-പരിസര ശുചിത്വം പാലിക്കുക, കൈകൾ സോപ്പിട്ട് കഴുകുന്നത് ശീലമാക്കുക

 ശുദ്ധജലം: തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, കിണർ വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക

 ഭക്ഷണം: ആഹാരസാധനങ്ങൾ എപ്പോഴും അടച്ചു വയ്ക്കുക, ഈച്ച ശല്യം തടയുക

മാലിന്യ നിർമ്മാർജ്ജനം: ചപ്പുചവറുകൾ കുന്നുകൂടാൻ അനുവദിക്കരുത്. തൊഴുത്തുകൾ വീടിന്റെ പരിസരത്ത് നിന്ന് നിശ്ചിത അകലത്തിൽ സൂക്ഷിക്കുക.

തുടക്കത്തിലേ ചികിത്സ ആരംഭിച്ചാൽ രോഗം പടരുന്നത് തടയാം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം- ആരോഗ്യ വകുപ്പ് അധികൃതർ